ഒരു മാസമായി തുടരുന്ന മഴയിൽ സംസ്ഥാനത്ത് 308 കോടി രൂപയുടെ കൃഷിനാശം. കൃഷി വകുപ്പിന്റെ കണക്കു പ്രകാരം 63,015 കർഷകരുടെ 33,499.26 ഹെക്ടറിലെ കൃഷി നശിച്ചു.
ഏറ്റവും കൂടുതൽ സ്ഥലത്ത് കൃഷിനാശം ഉണ്ടായത് മലപ്പുറത്താണ്, 13,191.99 ഹെക്ടർ. 9,438.42 ഹെക്ടറിലെ കൃഷി നശിച്ച ആലപ്പുഴയാണ് രണ്ടാമത്. കൃഷി നശിച്ച കർഷകർ കൂടുതലുള്ളതും ആലപ്പുഴയിലാണ്. 16,519 കർഷകർക്കാണ് ഇവിടെ തങ്ങളുടെ ഉപജീവനോപാധി നഷ്ടപ്പെട്ടത്.
ഏറ്റവും കൂടുതൽ നഷ്ടമുണ്ടായിരിക്കുന്നതും ആലപ്പുഴയ്ക്കാണ്. 13,654.38 ലക്ഷത്തിന്റെ നഷ്ടമാണ് ജില്ലയിലുണ്ടായത്. 5,909.99 ലക്ഷത്തിന്റെ നഷ്ടമുണ്ടായ കോട്ടയമാണ് നഷ്ടക്കണക്കിൽ രണ്ടാം സ്ഥാനത്ത്.
ആന്ധ്രയിലെ അന്തരീക്ഷ ചുഴി മൂലമുള്ള മഴ തുടങ്ങിയ കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ 1,527.4 ലക്ഷം രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തൊട്ടാകെ ഉണ്ടായത്. 2,954 കർഷകരുടെ 1,469.01 ഹെക്ടറിലെ കൃഷിയാണ് മൂന്നു ദിവസത്തെ മഴയിൽ നശിച്ചത്. ഒരുമാസമായി തുടരുന്ന മഴയിൽ നെൽകൃഷിക്കാണ് ഏറ്റവും കൂടുതൽ നാശമുണ്ടായിരിക്കുന്നത്. 21,332 കർഷകരുടെ 14,543.960 ഹെക്ടറിലെ കൃഷി നശിച്ചു. 21,815.94 ലക്ഷത്തിന്റെ നഷ്ടമാണ് നെൽകൃഷിയിലുണ്ടായത്.