ഒരിക്കൽ മാത്രം പോയി എന്നുപറഞ്ഞത് ഓർമപ്പിശക്, ചിത്രം എപ്പോൾ എടുത്തതെന്ന് ഓർക്കുന്നില്ല: കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള രണ്ടാമത്തെ ചിത്രവും പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഒരിക്കൽ മാത്രം പോയി എന്ന് പറഞ്ഞത് ഓർമപിശകാണെന്നും പുറത്തുവന്ന ചിത്രം എപ്പോഴത്തേതാണ് എന്ന് ഓർക്കുന്നില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പത്ത് തവണ പോയാലും അത് തുറന്നുപറയാൻ മടിയില്ല എന്നും ഗണ്മാൻമാരോട് ചോദിച്ചപ്പോൾ അവരും ഓർക്കുന്നില്ലെന്നാണ് പറഞ്ഞതെന്നും കടകംപള്ളി പറഞ്ഞു.
ഡിഗ്രിക്ക് റാങ്ക് ലഭിച്ച ഉണ്ണികൃഷ്ണൻ പോറ്റിയുടെ അമ്മാവന്റെ മകള്‍ക്ക് കടകംപള്ളി സുരേന്ദ്രന്‍ ഉപഹാരം നല്‍കുന്ന ചിത്രം റിപ്പോർട്ടർ ടി വി പുറത്തുവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു കടകംപള്ളി സുരേന്ദ്രൻ്റെ പ്രതികരണം. മൊമെന്റോ കൊടുക്കൽ വലിയ സംഭവമല്ലെന്നും കടകംപള്ള പറഞ്ഞു. മന്ത്രിയായിരുന്ന കാലത്ത് മണ്ഡലത്തിന് പുറത്തുപോയിയും താൻ മൊമെന്റോ കൊടുത്തിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി യഥാർത്ഥ ഭക്തൻ എന്നാണ് കരുതിയിരുന്നത്. മൊമെന്റോ സ്വീകരിച്ച കുട്ടിയോട് ചോദിച്ചാൽ കാര്യങ്ങൾ കൃത്യമായി അറിയാമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.കടകംപള്ളി എന്തിനാണ് പോറ്റിയുടെ വീട്ടിൽ എത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. കടകംപള്ളി എത്തിയപ്പോള്‍ പുളിമാത്തെ വീട്ടിലേയ്ക്ക് പോറ്റി മകളെ വിളിച്ചതാണെന്ന് പോറ്റിയുടെ അമ്മാവന്‍ വെങ്കിടേശ്വരന്‍ പോറ്റി സ്ഥിരീകരിച്ചിരുന്നു.
പോറ്റിയുടെ വീട്ടില്‍ കടകംപള്ളി മറ്റൊരു ദിവസം എത്തിയതിന്റെ ചിത്രം റിപ്പോര്‍ട്ടര്‍ നേരത്തേ പുറത്തുവിട്ടിരുന്നു. അന്ന് കടകംപള്ളിക്ക് ഒപ്പം റാന്നി മുന്‍ എംഎല്‍എയും നിലവിലെ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ രാജു എബ്രഹാമും ഉണ്ടായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം കടകംപള്ളി സുരേന്ദ്രനും രാജു എബ്രഹാമും നില്‍ക്കുന്നതായിരുന്നു ഒരു ചിത്രം. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അച്ഛന് കടകംപള്ളി സുരേന്ദ്രന്‍ സമ്മാനം നല്‍കുന്ന മറ്റൊരു ചിത്രവും പുറത്തുവന്നിരുന്നു.




