അനധികൃത പരോൾ; അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സഭബഹിഷ്‌കരിച്ച് പ്രതിപക്ഷം

ക്രിമിനൽ കേസ് കുറ്റവാളികൾക്ക് അനധികൃത പരോൾ അനുവദിച്ചതിൽ അടിയന്തരപ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭബഹിഷ്കരിച്ചു. വേണമെങ്കിൽ സബ്‌മിഷനാക്കാമെന്ന് സ്പീക്കർ നിലപാടെടുത്തു. അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നും സർക്കാരിന് സൗകര്യമില്ലാത്തവ ചർച്ചചെയ്യേണ്ടെയന്നും വി.ഡി.സതീശൻ ചോദിച്ചു. സർക്കാരിന് സ്‌പീക്കർ എ.എൻ.ഷംസീർ കുടപിടിക്കുന്നെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പയ്യന്നൂരിൽ പൊലീസിന് നേരെ സ്റ്റീൽ ബോംബെറിഞ്ഞ സി.പി.എം ബന്ധമുള്ള പ്രതികൾക്ക് അനധികൃതമായി പരോൾ നൽകിയിരുന്നു. കൊലക്കേസ് പ്രതികൾക്ക് പരോൾ നൽകാൻ ഉദ്യോഗസ്‌ഥർ കൈക്കൂലി വാങ്ങി എന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇത് ക്രമസമാധാന തകർച്ചയിലേക്ക് സംസ്ഥാനത്തെ കൊണ്ടെത്തിക്കുമെന്ന് കാണിച്ച് കെ.കെ. രമയാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്.




