കണ്ണൂര്‍: പച്ചക്കറി- പലവ്യജ്ഞനങ്ങൾക്കും പാചകവാതകത്തിനും വിലകയറിയതോടെ പ്രതിസന്ധിയിലായി ഹോട്ടൽ വ്യാപാരികൾ. സകലതിനും വില വര്‍ധിപ്പിച്ചപ്പോള്‍ ഹോട്ടലുകാരും വിലയില്‍ മാറ്റം വരുത്തിത്തുടങ്ങി. ഒരു ചായയ്ക്ക് രണ്ടു രൂപ വര്‍ധിച്ച് 12 രൂപയും 40 രൂപയുണ്ടായിരുന്ന ഊണിന് 50 മുതല്‍ 80 വരെയും ഉയര്‍ന്നുകഴിഞ്ഞു. മുന്നറിയിപ്പുകളൊന്നുമില്ലാതെ ഭക്ഷണവില കൂടിയതോടെ സാധാരണക്കാര്‍ക്ക് താങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. ചായയ്ക്ക് രണ്ടു രൂപ കൂടിയെങ്കില്‍ ചെറുകടികള്‍ക്ക് കൂടിയത് അഞ്ചു രൂപവരെയാണ്. പത്ത് രൂപയുടെ പൊറോട്ടയ്ക്ക് രണ്ടു രൂപ മുതല്‍ അഞ്ച് രൂപവരെയും ബിരിയാണിക്ക് പത്തു രൂപ മുതല്‍ 30 രൂപവരെയും കൂടി. ചിക്കന്‍ വിഭവങ്ങള്‍ക്കും വില കുത്തനേ കൂടിയിട്ടുണ്ട്. പിടിച്ചുനില്ക്കാന് പറ്റാത്ത സാഹചര്യത്തിലാണ് വില വര്‍ധിപ്പിച്ചതെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു.
മൂന്നു മാസത്തിനിടെ 50 കിലോ മൈദയുടെ വില 1,250 രൂപയില്‍നിന്ന് 1,800 രൂപയിലേക്കാണ് എത്തിയിട്ടുള്ളത്. പൊറോട്ടയ്ക്കും പലഹാരങ്ങള്‍ക്കും മൈദ ഒഴിവാക്കാനാകില്ല. ഗോതമ്പ് പൊറോട്ടകള്‍ക്ക് ആവശ്യക്കാര്‍ തീരെ കുറവാണ്. 110 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു ലിറ്റർ സണ്‍ഫ്ലവര്‍ ഓയിലിന് ഇപ്പോള്‍ 160- 170 രൂപയാണ്. പൊറോട്ടയ്ക്ക് ചെറിയതോതില്‍ വില വർധിപ്പിച്ചാല്‍ പോലും കച്ചവടത്തെയാകെ ബാധിക്കുമെന്ന് ഹോട്ടലുകാര്‍ പറയുന്നു. ഒരുകിലോ കോഴിയിറച്ചിക്ക് 240 രൂപയോളമാണ് വില. ഒന്നര മാസത്തിനിടയിലാണ് വിലയിലെ ഈ വലിയ വർധനവ്. വില കൂടിയാലും കിലോയ്ക്ക് 150ന് മുകളില്‍ വരുന്നത് കുറവായിരുന്നു. ചിക്കന്‍ വിഭവങ്ങളുടെ രുചി തേടിയാണ് കൂടുതല്‍പേരും ഹോട്ടലുകളില്‍ എത്തുന്നത്. ചിക്കന്‍ വിഭവങ്ങള്‍ ഒഴിവാക്കിയാല്‍ കച്ചവടം തീരെ കുറയുമെന്നതിനാല്‍ കൊള്ള വില കൊടുത്ത് വാങ്ങിക്കുകയല്ലാതെ നിവൃത്തിയില്ലെന്ന് ഹോട്ടലുകാര്‍ പറയുന്നു.
പാചകവാതകത്തിന്റെ
വില ഇരട്ടി
ഹോട്ടലുകളെ കാര്യമായി ബാധിച്ചത് പാചക വാതക സിലിണ്ടറിന്റെ വിലക്കയറ്റമാണ്. ഒരു മാസത്തിനിടെ ഒറ്റയടിക്ക് കൂടിയത് 250 രൂപയാണ്. 2020 ല്‍ 1040 രൂപ ഉണ്ടായിരുന്ന പാചകവാതക വാണിജ്യ സിലിണ്ടറിന് ഇപ്പോള്‍ 2280 രൂപയുടെ അടുത്താണ് വില. ഇങ്ങനെ സിലിണ്ടര്‍ വാങ്ങി പാചകം ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. ചെറിയ ഹോട്ടലുകളില്‍പ്പോലും ദിവസവും മൂന്ന് സിലിണ്ടറുകള്‍വരെ ഉപയോഗിക്കേണ്ടിവരുന്നുണ്ട്.
കൂലി, കെട്ടിട വാടക, വിറക്
പാചകവാതകത്തിന് പുറമേ ഓയിലിന് കൂടിയത് 40 രൂപയും ചിക്കന്‍ 50 രൂപയുമാണ്. പച്ചക്കറിക്കും തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. അരി, എണ്ണ, പാചകത്തിനു വേണ്ട മറ്റു വസ്തുക്കള്‍ എന്നിവയ്ക്കു പുറമേ തൊഴിലാളികളുടെ കൂലി, കെട്ടിട വാടക, വിറക് അങ്ങനെ എല്ലാത്തിനും വില കൂടുകയാണ്. അരിവില ഒരുവര്‍ഷത്തിനിടെ 14 രൂപവരെ കൂടിയിട്ടുണ്ട്. 28 രൂപയ്ക്ക് വാങ്ങിയിരുന്ന അരിക്ക് ഇപ്പോള്‍ 42 രൂപയാണ്. കോവിഡ് തുടങ്ങിയതോടെ പാത്രങ്ങളില്‍നിന്ന് വാഴയിലയിലേക്ക് ഭക്ഷണവിതരണം മാറി.
ഒരു രൂപയ്ക്കാണ് മുമ്പ് വാഴയില വാങ്ങിയിരുന്നത്. ഇപ്പോഴത് ആറുരൂപയായി. വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലുകളില്‍ പലതും തൊഴിലാളികള്‍ക്കുള്ള കൂലിയും വൈദ്യുതബില്ലും താങ്ങാനാകാതെ പൂട്ടുകയാണ്. വില കൂട്ടിയാല്‍ കച്ചവടം കുറയുമെന്ന് ആശങ്കയുണ്ടെങ്കിലും പത്തുമുതല്‍ 20 ശതമാനം വരെ വില കൂട്ടിയില്ലെങ്കില്‍ പിടിച്ചുനില്ക്കാന് കഴിയില്ലെന്നാണ് ഹോട്ടലുടമകൾ പറയുന്നത്.
സാധാരണക്കാരെയും
ബാധിക്കും
ഹോട്ടലുകളില്‍ വില കൂട്ടുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് സാധാരണക്കാരാണ്. മുമ്പ് 100 രൂപ ഒരു ദിവസം ഭക്ഷണം കഴിക്കാന്‍ മാറ്റിവച്ചിരുന്ന സ്ഥാനത്ത് ഇന്നത് 150 രൂപയിലേക്ക് എത്തി. അതിനനുസരിച്ച് വരുമാനം കൂടുന്നുമില്ല. ഇന്ധനവിലയ്ക്കൊപ്പം ഭക്ഷണവിലയും കൂടുമ്പോള്‍ നൂറ് രൂപ പോലും മിച്ചം വയ്ക്കാന്‍ പറ്റാത്ത രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. നാലു വര്‍ഷം മുമ്പാണ് ചായയുടെ വില പത്തു രൂപയായി ഉയര്‍ന്നത്. പിന്നീട് പ്രളയവും കോവിഡും ജിഎസ്ടി നിരക്കിലെ വര്‍ധനവും ഉള്‍പ്പെടെ പ്രതിസന്ധികള്‍ വന്നു. ഹോട്ടല്‍ വ്യവസായം നഷ്ടത്തിലേക്ക് എത്തിയ സാഹചര്യത്തില്‍ അടച്ചുപൂട്ടലിലേക്ക് പോകാതിരിക്കാനാണ് വില കൂട്ടേണ്ടിവന്നതെന്നാണ് ഉടമകൾ പറയുന്നത്.