ഇരിട്ടി മേഖലയിൽ കാക്കകൾ കൂട്ടത്തോടെ ചത്തു വീഴുന്ന സംഭവം പക്ഷിപ്പനി എന്ന സ്ഥിരീകരണം

ഇരിട്ടി: ഇരിട്ടി മേഖലയിൽ കാക്കകൾ കൂട്ടത്തോടെ ചത്തുവീഴുന്ന സംഭവം പക്ഷിപ്പനിമൂലമെന്ന് സ്ഥിരീകരണം ലഭിച്ചതായി ആരോഗ്യവകുപ്പും മൃഗ സംരക്ഷണവകുപ്പും അറിയിച്ചു . ഇരിട്ടി നഗരസഭ പരിധിയിലെ എടക്കാനത്തും പരിസര പ്രദേശങ്ങളിലും ഒരു മാസം മുൻപ് കാക്കകൾ കൂട്ടത്തോടെ ചത്തു വീണിരുന്നു. ഇതിനെത്തുടർന്ന് ആരോഗ്യ വകുപ്പിൻ്റെയും മൃഗ സംരക്ഷണവകുപ്പിൻ്റെയും നേതൃത്വത്തിലുള്ള ഉന്നതതല സംഘം സ്ഥലത്തെത്തി
അവശനിലയിൽ കണ്ടെത്തിയ കാക്കകളുടെ കാക്കയുടെ സാമ്പിൾ ശേഖരിച്ച് പരിശോധനക്കയച്ചിരുന്നു. ആർ ഡി ഡി എൽ വഴി ബംഗളൂരുവിലെ സിയാറ്റിൽ വഴി ബോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് സംഭവം പക്ഷിപ്പനിയാണെന്ന് സ്ഥിരീകരണം വന്നത്.
ദിവസങ്ങളായി കാക്കകൾ മേഖലയിലെ വിവിധയിടങ്ങളിൽ ചത്തു വീഴുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. ഇതേക്കുറിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് ആരോഗ്യവകുപ്പ് അധികൃതരും നഗരസഭാ അധി കൃതരും സ്ഥലത്തെത്തി പരിശോധന നടത്തിയത്. തുടർന്നാണ് മൃഗസംരക്ഷണ വകുപ്പ് സീനിയർ വെറ്റിനറി സർജൻ എസ്. മഗേഷ്, ലാബ് ടെക്നീഷ്യൻ ഹിബ, മുഹമ്മദ് റാഫി, ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫിസർ ഡോ. കെ. കെ. ഷിനി, ജില്ലാ ബയോളജിസ്റ്റ് രമേശൻ, ടെക്നിക്കൽ അസിസ്റ്റന്റ് മുരളി, ജില്ല എപ്പിഡോമളജിസ്റ്റ് അഖിൽ രാജ്, ഇരിട്ടി ഹെൽത്ത് സൂപ്പർവൈസർ സി.പി. സലിം, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് ജെയിംസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി. നസ്റി എന്നിവരുടെ
നേതൃത്വത്തിൽ കാക്കകളുടെ സാമ്പിൾ ശേഖരിച്ച് ആർ ഡി ബി എല്ലിന് കൈമാറിയത്. ഇതിൻ്റെ പരിശോധനാ ഫലമാണ് ഇന്നലെ ഔദ്യോഗികമായി ആരോഗ്യ വകുപ്പ് പുറത്തുവിട്ടത്.
എടക്കാനത്തും ഇരിട്ടി പ്രദേശങ്ങളിലും ചത്തുവീഴുന്ന കാക്ക കളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പ്രദേശങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ സംവിധാനങ്ങൾ ഉറപ്പു വരുത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫിസറും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും നഗരസഭ അധികൃതരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പക്ഷിപ്പനി സ്ഥിരീകരിച്ച എടക്കാനം, ഇരിട്ടി പ്രദേശങ്ങളിൽ ആരോഗ്യ വിഭാഗം ഉന്നതതല സംഘം ഇന്നും നാളെയും മായി സന്ദർശനം നടത്തി സ്ഥിതിഗതികൾ നിരീക്ഷിക്കുമെന്നും ആവശ്യമായ സുരക്ഷാനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.




