‘സ്വന്തം ശരീരസുഖത്തിനാണോ ജനപ്രതിനിധി ആയത്, ഇതാണോ പ്രവർത്തനനേട്ടം’; രാഹുലിനെതിരേ ഭാഗ്യലക്ഷ്മി

പീഡനപരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ രൂക്ഷവിമർശനവുമായി ചലച്ചിത്രപ്രവർത്തക ഭാഗ്യലക്ഷ്മി. നാടുനീളെ നടന്ന് സ്ത്രീകളെ വരുതിയിലാക്കി സാമ്പത്തികമായി മുതലെടുത്ത് വഞ്ചിക്കാനാണോ ജനം രാഹുലിനെ വോട്ടുചെയ്ത് വിജയിപ്പിച്ചത് എന്ന് ഭാഗ്യലക്ഷ്മ്മി സാമൂഹികമാധ്യമ പോസ്റ്റിൽ ചോദിച്ചു. വോട്ടുചെയ്ത ജനത്തെക്കൂടിയാണ് രാഹുൽ വഞ്ചിച്ചത്. അഴിമതി ആരോപണത്തേക്കാൾ ഗുരുതരമാണിതെന്നും അവർ കുറിച്ചു.
‘ഞാനാലോചിക്കുകയാണ്, ഒന്നാമതും രണ്ടാമതും മൂന്നാമതും വന്ന പരാതിയിലും ഉഭയസമ്മതം എന്ന് മാത്രമാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വാദം. അല്ലാതെ കുറ്റം ചെയ്തിട്ടില്ല എന്നല്ല.
ഉഭയസമ്മതത്തോടെയാണോ ഇല്ലയോ എന്നതല്ല ഇതിൽ ഞാൻ കാണുന്ന പ്രശ്നം. ഇയാളൊരു ജനപ്രതിനിധിയല്ലേ? ഇങ്ങനെ നാടുനീളെ നടന്ന് സ്ത്രീകളെ വരുതിയിലാക്കുക, സാമ്പത്തികമായി മുതലെടുക്കുക, വഞ്ചിക്കുക. ഇതിന് വേണ്ടിയാണോ ജനം ഇയാളെ വോട്ട് ചെയ്ത് വിജയിപ്പിച്ചത്? വോട്ട് ചെയ്തവർ ഇപ്പോൾ ആരായി. അവരും അപമാനിതരാവുന്നില്ലേ? ഇതാണോ ഒരു എംഎൽഎയുടെ ഉത്തരവാദിത്തം?’, ഭാഗ്യലക്ഷ്മി ചോദിച്ചു.
‘അഞ്ചുവർഷം എംഎൽഎയായിരുന്നിട്ട് എന്തുചെയ്തുവെന്ന് ചോദിച്ചാൽ ഇതാണോ പ്രവർത്തന നേട്ടം? തനിക്ക് ലഭിച്ച സ്ഥാനത്തെ വൃത്തികെട്ട രീതിയിൽ ദുരുപയോഗം ചെയ്തുവെന്നേ ഞാൻ പറയൂ. വോട്ട് ചെയ് ജനത്തിനെക്കൂടിയല്ലേ ഇയാൾ വഞ്ചിച്ചത്? പുറത്തേക്ക് വരാൻ മടിക്കുന്ന/ ഭയക്കുന്ന ഇനിയും എത്ര ഉഭയസമ്മതക്കാർ ഉണ്ടാകും? ഇതൊന്നും പുറത്തുവന്നില്ലായിരുന്നെങ്കിൽ ഇനിയും ഇയാൾ ഇതാവർത്തിക്കില്ലേ? ഇയാളുടെ അടുത്തെത്തുന്ന സ്ത്രീകൾക്ക് എന്ത് സുരക്ഷയാണ്? സ്വന്തം പാർട്ടിയോടോ ജനത്തിനോടോ ഇയാൾക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നല്ലേ ഇതിനർഥം? സ്വന്തം ശരീരസുഖത്തിനാണോ ജനപ്രതിനിധിയായത്. അഴിമതി ആരോപണത്തെക്കാൾ ഗുരുതരമായ കുറ്റമാണിത്’, അവർ കൂട്ടിച്ചേർത്തു.
രണ്ട് പീഡനപരാതികളിൽ അറസ്റ്റിൽനിന്ന് ഒഴിവായി പൊതുരംഗത്തുനിന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പുതിയ പീഡനപരാതിയിലാണ് പോലീസ് വളഞ്ഞിട്ടുപിടിച്ചത്. കോട്ടയം സ്വദേശിനിയും കാനഡയിൽ ജോലിചെയ്യുന്ന 31-കാരിയുമായ വിവാഹിത, ഓൺലൈനിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. പത്തനംതിട്ട ജുഡീഷ്യൽ മജിസ്ട്രേറ്റിൻ്റെ വീട്ടിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ്ചെയ്ത് മാവേലിക്കര സബ്ജയിലിലേക്ക് മാറ്റി.




