കണ്ണൂര്‍: കണ്ണൂരില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ട. രണ്ട് കിലോയോളം എം.ഡി.എം.എ.യാണ് പോലീസ് പിടികൂടിയത്. കേസിൽ കോയ്യോട് സ്വദേശി അഫ്സല്‍ (37) തൈവളപ്പില്‍, ഭാര്യ കപ്പാട് സ്വദേശിനി ബള്‍ക്കീസ് (28)എന്നിരെ അറസ്റ്റ് ചെയ്തു.
കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു പിടികൂടിയത്. രണ്ട് കിലോയോളം എം.ഡി.എക്ക് പുറമെ, 7.5 ഗ്രാം ഒ.പി.എം, 67 ഗ്രാം ബ്രൌണ്‍ ഷുഗര്‍ എന്നിവയാണ് കണ്ടെത്തിയത്. ഒരു കോടിക്ക് മുകളില്‍ വിലവരുന്ന മയക്കുമരുന്നുകളാണിവ.പിടിച്ചെടുത്ത മയക്കുമരുന്നിന്‍റെ ക്വാളിറ്റി പരിശോധന നടത്തിയാല്‍ ഇതിന്‍റെ വില ഇനിയും കൂടാനാണ് സാധ്യത.
ബാംഗ്ലൂരില്‍ നിന്നും ടൂറിസ്റ്റ് ബസ്സില്‍ കണ്ണൂരില്‍ തുണിത്തരങ്ങളുടെ പാര്‍സല്‍ എന്ന വ്യാജേന ഒളിച്ചു വച്ച് കണ്ണൂര്‍ പ്ലാസ ജങ്ഷനിലെ പാര്‍സല്‍ ഓഫീസില്‍ എത്തിച്ച് അവിടെ നിന്നും പ്രതികള്‍ സാധനം കൈപ്പറ്റുമ്പോളാണ് പോലീസ് പിടികൂടിയത്. പ്രതി ബള്‍ക്കീസിന് നേരത്തെ എടക്കാട് പോലീസ് മറ്റൊരു മയക്കുമരുന്നു കേസ് ഉണ്ടെന്ന് ജില്ലാ പോലീസ് കമ്മീഷണര്‍ ആർ. ഇളങ്കോ ഐ.പി.എസ് അറിയിച്ചു. വാട്സാപ്പ് വഴിയാണ് പ്രതികള്‍ മയക്കുമരുന്നു ആവശ്യക്കാരെ കണ്ടെത്തുന്നത്. ആവശ്യക്കാര്‍ക്ക് കച്ചവടം ഉറപ്പിച്ചശേഷം അവര്‍ പറയുന്ന സ്ഥലത്തു ചെറു പൊതികളാക്കി വഴിയരികില്‍ ഉപേക്ഷിച്ചു പോകുന്ന രീതിയായിരുന്നു പ്രതികള്‍ സ്വീകരിച്ചു വന്നത്.
കണ്ണൂരിലെ പ്രധാന മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായ പ്രതികള്‍. ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടെരിക്ക് പുറമെ സബ് ഇന്‍സ്പെക്ടര്‍ മഹിജന്‍, എ.എസ്.ഐ.മാരായ അജയന്‍, രഞ്ജിത്, സീനിയർ സി.പി.ഒമാരായ മുഹമ്മദ്, സറീന സി.പി.ഒ.മാരായ നാസര്‍, അജിത്ത്, രാഹുല്‍, രജില്‍ രാജ് തുടങ്ങിയവരും മയക്കുമരുന്ന് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു