യുവതിയുടെ മരണം കൊലപാതകം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്

ഉപ്പുതറ യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു പൊലീസ്. കമ്പിവടികൊണ്ടു തലയിൽ ശക്തമായ അടിയേറ്റാണു മരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. മത്തായിപ്പാറ എംസി കവലയ്ക്കു സമീപം മലേക്കാവിൽ രജനി (38) ആണ് കൊല്ലപ്പെട്ടത്.
സംഭവശേഷം കാണാതായ ഓട്ടോറിക്ഷ ഡ്രൈവറായ ഭർത്താവ് സുബിനെ (രതീഷ്) കണ്ടെത്താനായിട്ടില്ല. തലയിൽ ആഴത്തിൽ മുറിവേറ്റു കട്ടിലിലേക്കു വീണ് രക്തംവാർന്നു മരിച്ചനിലയിലാണു ചൊവ്വാഴ്ച വൈകിട്ടു നാലോടെ രജനിയെ കണ്ടെത്തിയത്.
സുബിനും രജനിയും തമ്മിൽ കലഹം പതിവായിരുന്നുവെന്നു പൊലീസ് പറയുന്നു. ഇടയ്ക്കു രജനി പിണങ്ങി സ്വന്തം വീട്ടിലേക്കു പോയിരുന്നു. ഒരുമാസം മുൻപാണു തിരികെയെത്തിയത്.
സംഭവദിവസം രാവിലെ കുട്ടികൾ സ്കൂളിൽ പോയ ശേഷമുണ്ടായ തർക്കത്തിനിടെ സുബിൻ കൊലപാതകം നടത്തി കടന്നതാകാമെന്നാണു പൊലീസിന്റെ നിഗമനം. രജനിയുടെ സംസ്കാരം നടത്തി.
പീരുമേട് ഡിവൈഎസ്പി വിശാൽ ജോൺസൻ, ഉപ്പുതറ എസ്എച്ച്ഒ എ.ഫൈസൽ, എസ്ഐ പി.എൻ.പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.




