കണ്ണൂർ: കളരിപ്പയറ്റ് കാണാനും പഠിക്കാനും കതിരൂരിൽ സ്ഥിരംവേദിയൊരുങ്ങുന്നു. ആയോധന കലകളിൽ ഏറ്റവും പ്രധാനപ്പെട്ട കളരിപ്പയറ്റ് അഭ്യസിക്കാനും കൂടുതൽ മനസിലാക്കാനും കതിരൂർ പൊന്ന്യത്ത് ഏഴരക്കണ്ടത്തിൽ കളരി അക്കാദമി സ്ഥാപിക്കാൻ ഒരുങ്ങുകയാണ് കതിരൂർ ഗ്രാമപഞ്ചായത്ത്.
സംസ്ഥാന സർക്കാരിന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ടൂറിസം വകുപ്പിന്റെയും വിവിധ ഫണ്ടുകൾ ചേർത്ത് 12.80 കോടി രൂപയുടെ പദ്ധതിയാണ് പഞ്ചായത്ത് വിഭാവനം ചെയ്യുന്നത്.
ചരിത്രപ്രാധാന്യമുള്ള പൊന്ന്യം ഏഴര കണ്ടത്ത് കളരിപ്പയറ്റിന്റെ ചരിത്രവും ആയോധനമുറകളും പഠിക്കാൻ ലോകോത്തര നിലവാരത്തിൽ കളരി മ്യൂസിയവും കളരി അക്കാദമിയും സ്ഥാപിക്കാനുള്ള മാസ്റ്റർ പ്ലാൻ പഞ്ചായത്ത് തയാറാക്കിക്കഴിഞ്ഞു. ടൂറിസം വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. രാജ്യത്തിനകത്തും പുറത്തുമുള്ളവർക്ക് കളരിയെ സംബന്ധിച്ച സമഗ്രവിവരങ്ങൾ ലഭ്യമാക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം.
കളരി പരിശീലനകേന്ദ്രം, ആയോധന ചികിത്സാകേന്ദ്രം, വിവിധ കളരിമുറകളുടെ ശില്പ മാതൃകകൾ, കളരി ചരിത്ര പഠനത്തിന് ഉപകരിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ, ലൈബറി, ഡിജിറ്റൽ റൂം, ഗവേഷണ കേന്ദ്രം, തെക്കൻ-വടക്കൻ കളരി അഭ്യാസങ്ങൾ പ്രദർശിപ്പിക്കാനുള്ള പൊതുകേന്ദ്രം, കളരി പഠിക്കാനെത്തുന്നവർക്കുള്ള ഡോർമിറ്ററി, കോട്ടേജുകൾ, അനുബന്ധ ഓഫീസുകൾ, മിനി കോൺഫറൻസ് ഹാൾ തുടങ്ങിയവ അക്കാദമിയിലുണ്ടാകും.
കളരി ആയുധങ്ങൾ പ്രദർശിപ്പിക്കുന്ന രാജ്യത്തെ ആദ്യ മ്യൂസിയമാകും ഇവിടെ തുടങ്ങുക. അപൂർവ ഗ്രന്ഥങ്ങൾ, താളിയോലകൾ, ചരിത്രരേഖകൾ, ചിത്രങ്ങൾ എന്നിവയും ഇവിടെ പ്രവർശിപ്പിക്കും.
3,000 ചതുരശ്ര അടിയിൽ ഒരുക്കുന്ന ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിൽ കളരിയെ സംബന്ധിച്ച് വിവിധ ഭാഷകളിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ലഭ്യമാക്കും. ചരിത്രാന്വേഷികൾക്കും പഠിതാക്കൾക്കും ഇത് ഏറെ ഉപകാരപ്രദമാകും.
ഒരു കോടി രൂപ ചെലവിലാണ് ഗവേഷണകേന്ദ്രം നിർമ്മിക്കാൻ ഒരുങ്ങുന്നത്. 50 ലക്ഷം രൂപ വിലയുള്ള പുസ്തകങ്ങൾ ആദ്യഘട്ടത്തിൽ ലൈബറിയിൽ ഉണ്ടാകും. 50 ലക്ഷം രൂപ ചെലവിൽ കളരിപ്പയറ്റിനുള്ള അങ്കത്തട്ട് ഇതിനോടകം തയാറാക്കിക്കഴിഞ്ഞു. ടൂറിസം രംഗത്ത് വടക്കേ മലബാറിന് പൊൻതിലകമാകും കതിരൂർ കളരി അക്കാദമി.