സംസ്ഥാനത്ത് കാർഷികേതര പ്രവർത്തനങ്ങൾക്കായി ഭൂമി ഉപയോഗിക്കുന്നതിൽ വൻ വർധന. 2005 മുതൽ 15 വർഷത്തെ കണക്കു പരിശോധിക്കുന്പോഴാണ് കാർഷികേതര ഉപയോഗങ്ങൾക്കായി വൻതോതിൽ ഭൂമി വകമാറ്റുന്നതായി വ്യക്തമാകുന്നത്.
സംസ്ഥാനത്ത് 2005-ൽ 3,70,322 ഹെക്ടർ കാർഷികേതര ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു. എന്നാൽ 2020ൽ ഇത് 4,55,897 ഹെക്ടർ ആയി വർധിച്ചു. അതായത്, 15 വർഷത്തിനിടെ 85,575 ഹെക്ടറാണ് കാർഷികേതര ഉപയോഗത്തിലേക്കു മാറ്റപ്പെട്ടത്. 2015ൽ 4,34,646 ഹെക്ടർ ആയിരുന്നു കാർഷികേതര ഉപയോഗത്തിലുണ്ടായിരുന്നത്. ഇതാണ് 2020 -ൽ 4.5 ലക്ഷം ഹെക്ടറിനു മുകളിലെത്തിയത്.
തുടർച്ചയായ വർഷങ്ങളിൽ കാർഷികേതര ഉപയോഗങ്ങൾക്കായി ഭൂമി മാറ്റപ്പെടുന്നുവെന്നാണ് ഈ രേഖകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് കൃഷി ഇറക്കുന്ന സ്ഥലത്തിന്റെ അളവിൽ വൻ കുറവും ഉണ്ടാകുന്നുണ്ട്. 2005-ൽ 21,32,483 ഹെക്ടറിൽ കൃഷിയുണ്ടായിരുന്നത് 2020 ആയപ്പോൾ 20,26,064 ഹെക്ടറായി ചുരുങ്ങി. വർഷത്തിൽ ഒന്നിലേറെ തവണ കൃഷി ഇറക്കുന്ന ഭൂമിയുടെ അളവ് വലിയതോതിൽ കുറഞ്ഞു. 8,53,244 ഹെക്ടർ പ്രദേശത്ത് 2005 വർഷത്തിൽ ഒന്നിലധികം തവണ കൃഷി ഇറക്കിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 5,60,388 ഹെക്ടറേ ഉള്ളൂ. ഉത്പാദനം ലഭിക്കുന്ന ഭൂമി 29,85,727 ഹെക്ടറിൽ നിന്ന് 25,86,452 ആയും ചുരുങ്ങി. ഉത്പാദനത്തിൽ 2005 നെ അപേക്ഷിച്ച് 2020 ആയപ്പോൾ 13.37 ശതമാനത്തിന്റെ കുറവുമുണ്ടായി.