ഒരു കണ്ണ് തകർന്നു, തോളെല്ലിന്റെ സ്ഥാനം മാറി; ഓടുന്ന വാനിൽ നടന്നത് അതിക്രൂര പീഡനം

ഫരീദാബാദ് കൂട്ടബലാൽസംഗത്തിന് ഇരയായ യുവതിക്കേറ്റത് ഗുരുതര പരുക്ക്. അതിജീവിതയെ പരിശോധിച്ച ഡോക്‌ടർമാർ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഒരു കണ്ണ് പൂർണ്ണമായി തകർന്നു. തലയ്ക്കും കാര്യമായ പരിക്കുണ്ട്. തോളിന് സ്‌ഥാനചലനമുണ്ടായി. പീഡനം എതിർത്തപ്പോൾ യുവതിയെ പ്രതികൾ അതിക്രൂരമായി മർദിക്കുകയായിരുന്നു. യുവതിയുടെ ശരീരത്തിൽ മൂർച്ചയേറിയ ആയുധങ്ങൾ ഏറ്റുണ്ടായ പരിക്കുകളുമുണ്ട്. ജീവന് ഭീഷണിയില്ലെങ്കിലും ആരോഗ്യ നിലയിൽ പ്രശ്‌നങ്ങളുണ്ട് എന്നാണ് ഡോകടർമാർ അറിയിക്കുന്നത്
ഡിസംബർ 30 ന് പുലർച്ചെ ഗുരുഗ്രാം-ഫരീദാബാദ് റോഡിൽ 25 വയസുകാരിയായ യുവതി ക്രൂരമായ കൂട്ടബലാത്സംഗത്തിനും ആക്രമണത്തിനും ഇരയായത്. രണ്ട് മണിക്കൂറോളം തുടർന്ന പീഡനത്തിന് ശേഷം ഓടുന്ന വാനിൽ നിന്ന് യുവതിയെ പുറത്തേക്ക് എറിയുകയായിരുന്നു. ഭർത്താവിൽ നിന്നും അകന്നുകഴിയുന്ന യുവതി അമ്മയോട് പിണങ്ങിയാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. സുഹൃത്തിൻ്റെ വീട്ടിലേക്ക് പോകാൻ മെട്രോ ചൗക്കിൽ വാഹനം കാത്തുനിൽക്കുകയായിരുന്നു. രാത്രി വൈകിയതിനാൽ വീട്ടിലാക്കാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതികൾ യുവതിയെ വാഹനത്തിൽ കയറ്റിയത്.
പീഡനശ്രമത്തെ യുവതി ശക്തമായി എതിർത്തത് പ്രതികളെ കൂടുതൽ പ്രകോപിപ്പിച്ചു. ഇതാണ് ക്രൂരമായ മർദനത്തിന് കാരണമായത്. പീഡനശേഷം റോഡിലേത്ത് എറിഞ്ഞു. യുവതി വീട്ടുകാരെ വിളിച്ച് അറിയിച്ചതിനെ തുടർന്ന് വീട്ടുകാരെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ഐസിയുവിൽ വിദഗ്‌ധ ചികിൽസയിലാണ് യുവതി. കേസിൽ പ്രതികളായ രണ്ട് പേരെയും പൊലീസ് അറസ്‌റ്റ് ചെയ്‌ത് ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു.




