മട്ടന്നൂർ: മട്ടന്നൂർ നഗരത്തിലെ വിവിധയിടങ്ങളിൽ പൈപ്പ്പൊട്ടി വെള്ളം പാഴാകുമ്പോഴും നഗരസഭയിലെ ഇല്ലംഭാഗം, കട്ടൻ കവർ ഭാഗങ്ങളിൽ കുടിവെള്ളം ലഭിക്കാതെ കുടുംബങ്ങൾ ദുരിതത്തിൽ. പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്ന പത്തോളം കുടുംബങ്ങളാണ് ഇതോടെ ദുരിതത്തിലായിരിക്കുന്നത്. ഇല്ലംഭാഗം കനാൽ പരിസരത്തെ വീട്ടുകാരാണ് മൂന്നാഴ്ചയിലധികമായി കുടിവെള്ളം ലഭിക്കാതെ വിഷമിക്കുന്നത്. പൈപ്പിലെ തകരാറാണ് വെള്ളം കിട്ടാത്തതിന് കാരണമെന്ന് പറയുന്നു.
വേനൽ രൂക്ഷമായതോടെ പ്രദേശത്തെ പല കിണറുകളിലും വെള്ളം വറ്റി. സ്വന്തമായി കിണറില്ലാത്ത വീടുകളുമുണ്ട്. പൈപ്പ് വെള്ളത്തെ ആശ്രയിച്ചാണ് ഇവർ കഴിയുന്നത്. എന്നാൽ മൂന്നാഴ്ചയായി പൈപ്പ് വഴി വെള്ളമെത്തുന്നില്ല. വേനൽക്കാലത്ത് കുടിവെള്ള ക്ഷാമം നേരിടാറുണ്ടെങ്കിലും മുൻ വർഷങ്ങളിലൊന്നും ഇത്തരം അനുഭവമുണ്ടായിട്ടില്ലെന്ന് വീട്ടുകാർ പറയുന്നു. തുണിയലക്കാനും മറ്റും കനാലിലെ വെള്ളം ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തവണ കനാൽ ശുചീകരിച്ച ശേഷം ചെളിയും മറ്റും കരയിൽത്തന്നെ തള്ളിയതിനാൽ ഇത് വീണ്ടും കനാലിൽ ഒഴുകിയെത്തി വെള്ളം മലിനമായിരിക്കുകയാണ്. കുടിവെള്ള പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നും കുടുംബങ്ങൾ പറയുന്നു.
മട്ടന്നൂർ മേഖലയിൽ ഉയർന്ന പ്രദേശത്ത് പൈപ്പ് വെള്ളം ലഭ്യമാകുന്നില്ലെന്ന പരാതി ഇടയ്ക്ക് ഉയരാറുണ്ട്. വേനൽക്കാലത്ത് കുടിവെള്ള ക്ഷാമം പരിഹരിക്കാനായി നഗരസഭ ലോറികളിൽ കുടിവെള്ളം എത്തിച്ചു നൽകാറുണ്ട്. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലും കുടിവെള്ള വിതരണം നടത്താറുണ്ട്. ഈ വർഷം കുടിവെള്ള വിതരണം തുടങ്ങിയിട്ടില്ല.
വെള്ളം കിട്ടുന്നില്ലെന്ന പരാതി ഉയരുമ്പോഴും നഗരത്തിൽ പലയിടത്തും പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൊഴുകുന്നത് പതിവ് കാഴ്ചയാണ്. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ഇങ്ങനെ നഷ്ടപ്പെടുന്നത്. തലശേരി റോഡിൽ പൈപ്പിലെ ചോർച്ച മാസങ്ങളായിട്ടും പരിഹരിച്ചിട്ടില്ല. പലയിടത്തും പൈപ്പ് പൊട്ടി റോഡും തകർന്നിട്ടുണ്ട്.