കണ്ണൂർ: യൂസര്‍ഫീ നല്‍കുന്നതിലും പാഴ്വസ്തുക്കള് ഹരിത കര്‍മസേനയ്ക്ക് കൈമാറുന്നതിലും വ്യാപാരസ്ഥാപനങ്ങൾ വിമുഖത കാണിക്കുന്നതായി ആക്ഷേപം. 2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം വിലയിരുത്തി ഹരിത കേരളം മിഷന് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം. വീടുകളില്‍നിന്നുള്ള പാഴ്വസ്തു ശേഖരണത്തില്‍ ജില്ലയില്‍ കഴിഞ്ഞ മാസം മുന്നേറ്റമുണ്ടായപ്പോള്‍ ചില വ്യാപാരസ്ഥാപനങ്ങള്‍ പദ്ധതിയോട് മുഖംതിരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഒക്ടോബർ മുതലുള്ള സ്ഥാപന യൂസർഫീ ശേഖരണത്തിൽ അഞ്ചു ശതമാനം മാത്രം വർധനയാണുണ്ടായത്.
വീടുകളിൽനിന്ന് പാഴ്വസ്തു ശേഖരിക്കുന്നതിനോട് സഹകരിക്കുന്നവരുടെ എണ്ണം കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസം മുതല്‍ ക്രമേണ വര്‍ധിച്ചു. ഡിസംബർ, ജനുവരി മാസങ്ങളിലെ കണക്കുകൾ പ്രകാരം ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിൽ 48 എണ്ണത്തിലും യൂസർ ഫീ നൽകുന്ന വീട്ടുകാരുടെ എണ്ണത്തിൽ 30 ശതമാനം വർധനയാണുണ്ടായത്.
കണ്ണപുരം, മലപ്പട്ടം, ചെമ്പിലോട്, കതിരൂര്‍, കരിവെള്ളൂര്‍-പെരളം, ഉളിക്കല്‍ പഞ്ചായത്തുകളിലും ആന്തൂര്‍ നഗരസഭ, ശ്രീകണ്ഠപുരം നഗരസഭ, തളിപ്പറമ്പ് നഗരസഭ എന്നിവിടങ്ങളിലും നൂറുശതമാനം വീടുകളില്‍നിന്നും പാഴ്വസ്തു ലഭിക്കുന്ന വാര്‍ഡുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്ലാസ്റ്റിക് ഉൾപ്പെടെ പാഴ് വസ്തുക്കൾ ശേഖരിക്കുമ്പോൾ വീട്ടുടമസ്ഥരും സ്ഥാപന ഉടമകളും ഹരിത കർമ സേനയ്ക്ക് യൂസർ ഫീ നൽകുന്നതിൽ ആദ്യ രണ്ടു വർഷം വിമുഖത കാണിച്ചിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് 2017 ഒക്ടോബറിൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരം വീടുകൾക്ക് 60 രൂപയായിരുന്നു യൂസർ ഫീ നിരക്ക്. എന്നാൽ, 2020 ഓഗസ്റ്റ് 12ന് തദ്ദേശഭരണ വകുപ്പ് പുറത്തിറക്കിയ ഹരിത കർമസേന പ്രവർത്തനമാർഗരേഖയിൽ യൂസർ ഫീ 50 രൂപയാക്കി കുറച്ചു.
കണ്ണൂര്‍ കോര്പറേഷന്, തളിപ്പറമ്പ്, ഇരിട്ടി, ശ്രീകണ്ഠപുരം, പാനൂര്‍ നഗരസഭകളിലും അഴീക്കോട്, ചിറക്കല്‍, വളപട്ടണം പഞ്ചായത്തുകളിലും സ്വകാര്യ സംരംഭകരുടെ നേതൃത്വത്തിലുളള ഹരിത കര്‍മസേന അംഗങ്ങളാണ് പാഴ്വസ്തുക്കള് ശേഖരിക്കുന്നത്. ഇതൊഴികെ മറ്റെല്ലായിടത്തും അതത് തദ്ദേശസ്ഥാപനങ്ങളുടെ നേരിട്ട് നിയന്ത്രണത്തിലുള്ള ഹരിതകര്‍മ്മ സേനകളാണ് പാഴ്വസ്തു ശേഖരണം നടത്തുന്നത്. തളിപ്പറന്പ്, മുഴക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിൽ പാഴ്വസ്തു ശേഖരണത്തിൽ ഡിസംബർ, ജനുവരി മാസങ്ങളിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. തളിപ്പറമ്പിൽ 70 ശതമാനമുണ്ടായിരുന്നത്19 ശതമാനമായി കുറഞ്ഞു. എന്നാൽ, മറ്റു സ്ഥലങ്ങളിലെല്ലാം വർധനവുണ്ടായെന്ന് അധികൃതർ പറയുന്നു.