ഇരിട്ടി: കേരളത്തിലങ്ങോളമിങ്ങോളം നിരവധിയാളുകൾ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തിട്ടും ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത സർക്കാരുകളുടെ അനങ്ങാപ്പാറ നയത്തിനെതിരേ സ്വതന്ത്ര കർഷക സംഘടനകളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന കമ്മിറ്റി രണ്ടാംഘട്ട സമരത്തിലേക്ക് .
ഒന്നാംഘട്ട സമരത്തിന്റെ ഭാഗമായി ഡിസംബർ 18 ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തി നിയമലംഘന പ്രഖ്യാപനം നടത്തിയിരുന്നു. രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായി നാളെ രാവിലെ പത്തുമുതൽ നാല് വരെ ഇരിട്ടിയിൽ ഉപവാസം നടത്തും.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുക, വന്യമൃഗ ശല്യത്തിന് അടിയന്തര പരിഹാരമുണ്ടാക്കുക, വന്യമൃഗങ്ങൾ നശിപ്പിക്കുന്ന കാർഷികവിളകൾക്ക് മതിയായ നഷ്ടപരിഹാരം ഉടൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന കമ്മിറ്റി ഭാരവാഹികളാണ് നാളെ ഉപവസിക്കുന്നത്.
ഉപവാസസമരം രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോ-ഓർഡിനേറ്റർ കെ.വി. ബിജു ഉദ്ഘാടനം ചെയ്യും. ഇൻഫാം ദേശീയ ജനറൽസെക്രട്ടറി ഫാ.ജോസഫ് കാവനാടി നാരങ്ങാനീര് നൽകി വൈകുന്നേരം നാലിന് ഉപവാസം അവസാനിപ്പിക്കും.
ഓൺലൈനായി നടന്ന സംസ്ഥാന കമ്മിറ്റി യോഗം സംസ്ഥാന ചെയർമാൻ വി.സി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ മുതലാംതോട് മണി അധ്യക്ഷത വഹിച്ചു. ബേബി സക്കറിയാസ്, ജോയി കണ്ണംചിറ, ഡോ.ജോസ് കുട്ടി ഒഴുകയിൽ, ജിന്നറ്റ് മാത്യു, എൻ.ജെ. ചാക്കോ , ജോൺ മാനന്തവാടി, സുനിൽ മഠത്തിൽ, സുമിൻ എസ്. നെടുങ്ങാടൻ, പി.ലക്ഷ്മണൻ, ജോൺ ജോസഫ്, മനു ജോസഫ്, ബിനോയ് തോമസ്, കെ.ഷുക്കൂർ തുടങ്ങിയവർ പ്രസംഗിച്ചു.