കണ്ണൂർ: വീടുകളിലെത്തി മൃഗങ്ങളെ ചികിത്സിക്കാനായി മൃഗസംരക്ഷണ വകുപ്പ് ആരംഭിച്ച സഞ്ചരിക്കുന്ന ടെലി വെറ്ററിനറി സംവിധാനത്തിന് മാസങ്ങൾ പിന്നിട്ടിട്ടും തുടക്കമായില്ല. കഴിഞ്ഞ സെപ്റ്റംബറോടെ പ്രവർത്തനം ആരംഭിക്കുമെന്ന് പറഞ്ഞ ടെലി- വെറ്ററിനറി സംവിധാനമാണ് ഇതുവരെയും തുടങ്ങാത്തത്.
കരാറടിസ്ഥാനത്തിലാണ് ഇതിലേക്ക് ജീവനക്കാരെ നിയമിക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ, കരാറടിസ്ഥാനത്തിൽ ജോലി ചെയ്യാൻ ആരും തയാറാകാത്തതാണ് കാലതാമസം നേരിട്ടതെന്നാണ് അധികൃതരുടെ വാദം. നിലവിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഡോക്ടറുടെ ഇന്റർവ്യൂ മാത്രമാണ് കഴിഞ്ഞത്. ഇനി അറ്റൻഡർ കം ഡ്രൈവറുടെയും ടെക്നീഷ്യന്റെയും ഇന്റർവ്യൂ നടത്തണം. അത് ഈയാഴ്ചയോടെ പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്. ജീവനക്കാരുടെ സെലക്ഷൻ കഴിഞ്ഞാൽ ടെലി വെറ്ററിനറി സംവിധാനം അടുത്ത മാസം അവസാനത്തോടെ തുടങ്ങാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
സേവനം വീട്ടുപടിക്കൽ
അടിയന്തര വെറ്ററിനറി സേവനങ്ങൾ കർഷകരുടെ വീട്ടുപടിക്കൽ എത്തിക്കുകയെന്നതാണ് സഞ്ചരിക്കുന്ന ടെലി വെറ്ററിനറിയുടെ ലക്ഷ്യം. കണ്ണൂർ, എറണാകുളം ജില്ലകളിലാണ് ഇതിന്റെ ഉദ്ഘാടനം നടന്നത്. 1.1 കോടി രൂപയാണ് വാഹനത്തിന്റെ ചെലവ്.
രോഗബാധിതരായ മൃഗങ്ങളെ അതത് ചികിത്സാസ്ഥാപനങ്ങളിലേക്ക് കൊണ്ടുപോകാനുളള വാഹനങ്ങളുടെ അഭാവവും വലിയ മൃഗങ്ങളെ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും മൃഗചികിത്സാരംഗത്ത് വലിയ പ്രതിസന്ധിയായിരുന്നു സൃഷ്ടിച്ചിരുന്നത്. കൂടാതെ, മൃഗങ്ങളെ ചികിത്സിക്കുന്ന ഘട്ടത്തില്‍ കൃത്യമായ രോഗനിർണയത്തിന് സഹായകമായ ഉപകരണങ്ങളുടെ അഭാവവും മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിന് വിഘാതം സൃഷ്ടിച്ചിരുന്നു. ഇതിനെല്ലാം പരിഹാരമെന്ന നിലയ്ക്കാണ് ടെലി വെറ്ററിനറിക്ക് തുടക്കം കുറിച്ചിരുന്നത്. അതത് പ്രദേശത്തുള്ള മൃഗഡോക്ടർമാരുടെ നിർദേശത്തിനനുസരിച്ചായിരിക്കും ടെലി വെറ്ററിനറിയുടെ സേവനം ഉറപ്പുവരുത്തുക.
ആധുനിക സംവിധാനങ്ങൾ
ആധുനിക ഉപകരണങ്ങളായ പോർട്ടബിള്‍ എക്സ്റേ യൂണിറ്റ്, ടെലി മെഡിസിന് സോഫ്റ്റ്വെർ, വീണുപോയ കന്നുകാലികളെ ഉയർത്തുന്നതിനുള്ള ക്രെയിന്‍ സംവിധാനം തുടങ്ങിയവയാണ് ഇതിൽ ഒരുക്കിയിരുന്നത്. കിടപ്പിലായ മൃഗങ്ങളെ എഴുന്നേൽപ്പിക്കാനുള്ള സജ്ജീകരണങ്ങളും വാഹനത്തിലുണ്ട്. സേവനം ആവശ്യമുള്ളവർ ഫോൺ വഴി വിളിച്ചറിയിക്കണം. ഇതിനായി ഒരു നമ്പറും മൃഗ സംരക്ഷണവകുപ്പ് സജ്ജമാക്കുന്നുണ്ട്. അത്യാവശ്യഘട്ടത്തിൽ മാത്രമായിരിക്കും ടെലി വെറ്ററിനറിയുടെ സേവനം. ടെലി വെറ്ററിനറിയുടെ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ഇതു പ്രവർത്തിപ്പിക്കാത്തതിനാൽ ഉപകരണങ്ങൾ പലതും പ്രവർത്തനക്ഷമമായെന്ന ആക്ഷേപവും ഉയരുന്നുണ്ട്.