മാഹി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന നിർദിഷ്ട തലശേരി-മാഹി ബൈപാസ് പ്രവൃത്തിക്ക് വേഗം കൂടി. പ്രവൃത്തി പൂർത്തിയായ സ്ഥലങ്ങളിൽ ടാറിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. ബൈപാസിലെ പ്രധാന പാലങ്ങളുടെ കോൺക്രീറ്റ് പണികളും പൂർത്തിയായിവരുന്നു. മാഹി പുഴയുടെ കുറുകേ നിർമിക്കുന്ന പുതിയ പാലത്തിന്റെ പണിയും പൂർത്തിയായിവരുന്നു. എരഞ്ഞോളി പുഴയുടെ കുറുകേ നിർമിക്കുന്ന പാലത്തിന്റെ കോൺക്രീറ്റിംഗ് ഈയാഴ്ച നടക്കും. ബൈപാസിന്റെ 22 അടി പാതകൾ പണിതുകഴിഞ്ഞു. പണി പൂർത്തിയായ മാഹി-പള്ളൂർ റോഡിലെ മേൽപാലം ഈ മാസം തുറന്നുകൊടുക്കും. മുഴപ്പിലങ്ങാട് പ്രദേശത്തെ പാലയാടുമായി ബന്ധിപ്പിക്കുന്ന 420 മീറ്റർ നീളത്തിലുള്ള പാലത്തിന്റെ നിർമാണവും പൂർത്തിയായിവരുന്നു. തലശേരി ബാലത്തിൽ പാലത്തിലും മാഹി റെയിൽവെ മേൽപാലത്തിന്റെ ഭാഗങ്ങളിലുമാണ് കൂടുതൽ പ്രവൃത്തി നടക്കാനുള്ളത്. ബാലത്തിൽ പാലം പണി പൂർത്തിയായെങ്കിലും അപ്രോച്ച് റോഡിൽ മണ്ണിട്ട് ഉയർത്തുന്നതിന് മുന്പായി റോഡ് ഉയർത്താൻ തൂണുകൾ കൂടി പണിയേണ്ടതുണ്ട്.
നാലിടങ്ങളിൽ
കയറാം, ഇറങ്ങാം
ബൈപാസിൽ നാല് സ്ഥലത്തുകൂടി വാഹനങ്ങൾക്ക് കയറുവാനും തിരികെ ഇറങ്ങുവാനും സൗകര്യമുണ്ട്. മുഴപ്പിലങ്ങാടുനിന്ന് ബൈപാസിൽ കയറുന്ന വാഹനത്തിന് പാലയാട് പാലത്തിലൂടെ താഴെ ഇറങ്ങാം. തലശേരി ബാലത്തിൽ പാലം, എരഞ്ഞോളി പാലം, പുതിയ മാഹിപ്പാലം എന്നിവിടങ്ങളിലും കയറാനും ഇറങ്ങുവാനും സൗകര്യമുണ്ട്. ആറുവരി പാതയുടെ നടുവിൽ മീഡിയൻ നിർമാണത്തിന്റെ പ്രവൃത്തിയും നടന്നുവരികയാണ്.
20 മിനിറ്റിൽ എത്താം
മുഴപ്പിലങ്ങാട് ടോൾബൂത്ത് നിലനിന്ന സ്ഥലത്തുനിന്ന് തുടങ്ങി കോഴിക്കോട് ജില്ലയിലെ അഴിയൂർ ഗവ.എച്ച്എസ്എസ് വരെ 18.6 കിലോമീറ്റർ നീളത്തിലാണ് ആറുവരിപ്പാതയായി ബൈപാസ് നിർമിക്കുന്നത്. തലശേരി, മാഹി പട്ടണങ്ങളെ തൊടാതെ കടന്നുപോകുന്ന പാതയിലൂടെ 20 മിനിറ്റുകൊണ്ട് മുഴപ്പിലങ്ങാടുനിന്ന് അഴിയൂരും തിരിച്ചും യാത്രചെയ്യാം.
മേയ് മാസം തുറന്നേക്കും
1181 കോടി രൂപ ചെലവുവരുന്ന ഒന്നാംഘട്ട പ്രവൃത്തി മുഴപ്പിലങ്ങാട് മുതൽ പള്ളൂർ-പാറാൽ വരെ 2017 ഡിസംബർ നാലിനാണ് ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. എറണാകുളത്തെ ഇ.കെ.കെ കമ്പനിക്കാണ് പാതയുടെ നിർമാണ ചുമതല. ഉപകരാറുകളും നൽകിയിട്ടുണ്ട്. 30 മാസംകൊണ്ട് ബൈപാസ് തുറന്നുകൊടുക്കണമെന്നായിരുന്നു വ്യവസ്ഥ. കരാർ പ്രകാരം 2021 മേയ് മാസത്തിൽ ഈ സ്വപ്നപദ്ധതി യാഥാർഥ്യമാകേണ്ടതാണെങ്കിലും കോവിഡും തുടർന്നു വന്ന ലോക് ഡൗണും ബൈപാസ് പ്രവൃത്തിയുടെ താളംതെറ്റിച്ചു. 2020 മാർച്ച് 22ന് പണി പൂർണമായി നിർത്തിവയ്ക്കേണ്ടി വന്നു. അടുത്ത മേയ് മാസത്തോടെ ബൈപാസ് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തേക്കുമെന്നാണ് സൂചന.