Uncategorized

പാസ്പോർട്ട് സ്ഥിരമായി വിട്ടുതരണം’: കോടതിയെ സമീപിച്ച് ദിലീപ്

കൊച്ചി: പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്ന ആവശ്യവുമായി നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. നേരത്തെ ഒന്നിലധികം തവണ ദിലീപിന് കോടതി പാസ്‌പോര്‍ട്ട് വിട്ടുനല്‍കിയിരുന്നു. കേസില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തില്‍ പാസ്പോർട്ട് സ്ഥിരമായി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് നടന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഗുഢാലോചന കുറ്റം തെളിയിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദിലീപിനെ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി കുറ്റവിമുക്തനാക്കിയത്

2017ല്‍ ഹൈക്കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയതിന് പിന്നാലെ പാസ്‌പോര്‍ട്ട് ലഭിച്ചിരുന്നു. യുഎഇ കരാമയില്‍ തുടങ്ങിയ ഭക്ഷണശാലയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനായിരുന്നു അന്ന് പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ടത്. വിദേശത്ത് നിന്ന് തിരികെ എത്തിയതിന് പിന്നാലെ അഭിഭാഷകന്‍ മുഖേന ദിലീപ് പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

2018 നവംബറിലും കോടതി താല്‍ക്കാലികമായി പാസ്‌പോര്‍ട്ട് വിട്ട് നല്‍കി. വര്‍ക്ക് വിസക്ക് വേണ്ടിയായിരുന്നു അന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പാസ്‌പോര്‍ട്ട് ദിലീപിന് നല്‍കിയത്. ഇതിന് ശേഷം വീണ്ടും പാസ്പോർട്ട് അദ്ദേഹം കോടതിയില്‍ ഹാജരാക്കി. തുടർന്നും കോടതിയുടെ അനുമതിയോടെ മാത്രമായിരുന്നു ദിലീപിന് പാസ്പോർട്ട് അനുവദിച്ചിരുന്നത്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളുടെ ശിക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് അല്‍പ്പസമയത്തിനകം വിധിക്കും. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചും ആറും പ്രതികളായ എച്ച് സലീം, പ്രദീപ് എന്നിവര്‍ക്കാണ് ശിക്ഷ വിധിക്കുന്നത്.

പ്രതികള്‍ പറയുന്നതുകൂടി കോടതി കേള്‍ക്കും. ഇതിന് ശേഷമായിരിക്കും ശിക്ഷാവിധി. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 20 വര്‍ഷം വരെ കഠിന തടവോ, ജീവപര്യന്തം തടവോ ലഭിക്കാവുന്ന കൂട്ടബലാത്സംഗക്കുറ്റം അടക്കം പത്ത് കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ കണ്ടെത്തിയത്. ദിലീപിനെ കുറ്റവിമുക്തനാക്കിയതിന്റെ കാരണങ്ങളും വിധിന്യായത്തിലുണ്ടാകും.

ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റത്തില്‍ കോടതിയുടെ നിഗമനം വിധിയില്‍ വ്യക്തമാകും. ദിലീപിന് പുറമേ മൂന്ന് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button