കീഴടങ്ങാൻ എത്തിയത് പൾസറിൽ; വിധി കേൾക്കാൻ ‘കാർണിവലിൽ’; ജയിലിൽ 7 വർഷം 9 മാസം; പൾസർ സുനിയുടെ ശിക്ഷ നാളെ അറിയാം

കൊച്ചി ∙ ‘സഹായിക്കാനായി തിരശീലയ്ക്ക് പിന്നിൽ മറ്റാരോ ഉണ്ടെന്ന് വ്യക്തമാണ്, പ്രതിക്ക് സാമ്പത്തിക ബുദ്ധിമുട്ടില്ല’, പൾസർ സുനിയുടെ ജാമ്യാപേക്ഷ പത്താം തവണയും തള്ളിക്കൊണ്ട് 2024 ജൂണിൽ ഹൈക്കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിൽ ലീഗൽ സെൽ അതോറിറ്റിയെ സമീപിക്കാമെന്ന് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഓരോ തവണ ജാമ്യാപേക്ഷ നൽകാനും ഇതിന് വ്യത്യസ്ത അഭിഭാഷകരെ നിയോഗിക്കാനും പൾസർ സുനിക്ക് സാമ്പത്തിക ബുദ്ധിമുട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഈ പരാമർശം. ഡിസംബർ എട്ടിന് വിധി കേൾക്കാൻ അഭിഭാഷകനൊപ്പം ആഡംബര കാറായ കിയ കാർണിവലിലെത്തിയ സുനി പക്ഷേ നാളെ ശിക്ഷ എന്തെന്നറിയാൻ എത്തുക പൊലീസ് ബസിലായിരിക്കും. പൾസർ സുനിയെയും മറ്റ് അഞ്ച് പ്രതികളെയും തൃശൂരിലെ വിയ്യൂർ ജയിലിൽ നിന്നാണ് നാളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി സ്ഥിതി ചെയ്യുന്ന ജില്ലാ കോടതി സമുച്ചയത്തിലേക്ക് കൊണ്ടുവരിക
മൂന്നു തവണ തള്ളിയ ശേഷം 2024 സെപ്റ്റംബറിൽ സുപ്രീം കോടതി പൾസർ സുനിക്ക് ജാമ്യം അനുവദിച്ചിരുന്നു. അങ്ങനെ ഏഴു വര്ഷങ്ങൾക്കു ശേഷം ജയിലിൽ നിന്നിറങ്ങിയ സുനിയുടെ പിന്നീടുള്ള യാത്രകളൊക്കെ വാർത്തകളിൽ നിറഞ്ഞത് ഉപയോഗിക്കുന്ന ആഡംബര വാഹനങ്ങളുടെയൊക്കെ പേരിലായിരുന്നു. ആ യാത്രയ്ക്കാണ് ഡിസംബർ എട്ടിന് തൽക്കാലത്തേക്കെങ്കിലും വിരാമമായത്. സുനി എത്രനാൾ കൂടി ജയിലിൽ കഴിയും എന്ന് നാളെ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം.വർഗീസ് വിധി പറയും. നടൻ ദിലീപ് ഉൾപ്പെടെ നാലു പേരെ കഴിഞ്ഞ ദിവസം കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
പെരുമ്പാവൂർ ഐമുറി നടുവിലേക്കുടി വീട്ടിൽ സുരേന്ദ്രൻ–ശോഭ ദമ്പതികളുടെ മകൻ എൻ.എസ്.സുനിൽ കുമാർ എന്ന പൾസർ സുനിക്ക് കുറ്റകൃത്യങ്ങളുടെ ലോകം അപരിചിതമല്ല. 20 വയസിനു മുന്നേ ലഹരി, മോഷണം, കവർച്ച, കള്ളപ്പണം വെളുപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള കുറ്റകൃത്യങ്ങളിലൊക്കെ ഉൾപ്പെട്ടിട്ടുണ്ട്. പലവട്ടം പൊലീസ് പിടിയിലായിട്ടുണ്ട്. ഏറ്റവുമൊടുവിലെ കുറ്റകൃത്യമായിരുന്നു നടിയെ ആക്രമിച്ച് ദൃശ്യം പകർത്തൽ. കുറ്റകൃത്യങ്ങൾക്കൊപ്പം സിനിമ മേഖലയിലേക്കും ചുവടുവച്ച സുനി പിന്നീട് നടന്മാർ അടക്കം ഒട്ടേറെ പേരുടെ ഡ്രൈവറായി മാറി. ചെറുപ്പം മുതൽ പൾസർ ബൈക്കുകളോടുള്ള കമ്പവും ഈ ബൈക്കുകൾ മോഷ്ടിക്കുന്നതും മൂലമാണ് സുനിക്ക് ഈ പേരു കിട്ടിയത്.
നടിയെ ആക്രമിച്ച ശേഷം ആറാം ദിവസം കീഴടങ്ങാനായി എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ സുനി എത്തിയതും പൾസറിലായിരുന്നു. എന്നാൽ കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞിരുന്നതിനാൽ മജിസ്ട്രേറ്റ് കോടതിയിൽ ഉണ്ടായിരുന്നില്ല. പൊലീസ് കോടതിയിൽനിന്ന് സുനിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കുറ്റകൃത്യം നടന്ന 2017 ഫെബ്രുവരി 17ന് നടിയെ തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുവരാൻ വാഹനം വിട്ടുനൽകിയവർ സുനിയെ അന്വേഷിച്ചെങ്കിലും താൻ രണ്ടു ദിവസത്തേക്ക് ജോലിക്കില്ല എന്നു പറഞ്ഞ് മറ്റൊരു ഡ്രൈവറായ മാർട്ടിൻ ആന്റണിയെ ഏർപ്പാടാക്കുകയായിരുന്നു. മാർട്ടിനാണ് കേസിലെ രണ്ടാം പ്രതി. സുനിയും മാർട്ടിനുമെല്ലാം ചേര്ന്നുള്ള ഗൂഢാലോചനയായിരുന്നു ആക്രമണമെന്ന്, കുറ്റക്കാരെന്ന വിധിയിലൂടെ കോടതി വ്യക്തമാക്കിയിരിക്കുന്നു. ബി.മണികണ്ഠൻ, വി.പി.സജീഷ്, എച്ച്.സലിം (വടിവാൾ സലിം), പ്രദീപ് എന്നിവരാണ് മറ്റു പ്രതികൾ. ഇവർ നടത്തിയത് എത്രത്തോളം ആഴത്തിലുള്ള ഗൂഢാലോചനയാണ്, അതിന്റെ വിശദാംശങ്ങൾ എന്ത് എന്നതെല്ലാം നാളെ അറിയാം.




