കേരളത്തിൽ കോവിഡിന്റെ അതിതീവ്ര വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. അടുത്ത മൂന്നാഴ്ചക്കുള്ളിൽ അതിതീവ്ര വ്യാപനമുണ്ടാവും. ജനങ്ങൾ കർശന ജാഗ്രത പാലിക്കണം. 78ഓളം കോവിഡ് ക്ലസ്റ്ററുകൾ സംസ്ഥാനത്തുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പ്രവാസികൾ ഹോം ക്വാറന്റീൻ നിബന്ധനകൾ കർശനമായി പാലിക്കണമെന്നും അവർ നിർദേശിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. സംസ്ഥാനത്ത് ഡെൽറ്റയും ഒമിക്രോണും വ്യാപിക്കുന്നുണ്ട്. ഒമിക്രോൺ അതിവേഗം പടരുമെങ്കിലും ആശങ്ക ഉയർത്തുന്നത് ഡെൽറ്റ വകഭേദത്തിന്റെ വ്യാപനമാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിക്കുന്നതും ആശങ്കയാവുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം നൂറിലധികം ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചിരുന്നു. വാക്സിനേഷനാണ് കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറക്കാനുള്ള മാർഗങ്ങളൊന്ന്. ഇതിനായി സംസ്ഥാനത്ത് വാക്സിനേഷൻ യജ്ഞം ആരംഭിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.