വീണ്ടും കോവിഡ് കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂട്ട പരിശോധന നടത്താനൊരുങ്ങി ചൈനീസ് നഗരം. അടുത്ത 48 മണിക്കൂറിനുള്ളിൽ 1.4 കോടി ജനങ്ങളെ പരിശോധിക്കാനാണ് ചൈനീസ് തുറമുഖ നഗരമായ ടിയാൻജിൻ ലക്ഷ്യമിടുന്നത്.
പുതിയതായി സ്ഥിരീകരിച്ച 20 കേസുകളിൽ രണ്ടെണ്ണം ഒമിക്രോൺ വകഭേദം മൂലമാണ്. മഹാമാരിയെ പൂർണമായും തുടച്ചു നീക്കാൻ ലക്ഷ്യമിട്ടുള്ള സീറോ-കോവിഡ് നയത്തിന്റെ ഭാഗമായാണ് കൂട്ടപരിശോധന നടത്തുന്നത്. പരിശോധനയ്ക്ക് വിധേയരാകുന്നത് വരെ എല്ലാവരും വീടിനുള്ളിൽ തുടരാനാണ് നിർദേശം.
കഴിഞ്ഞമാസം അവസാനം മുതൽ ടിയാൻജിനിൽ ലോക്ഡൗണാണ്. അവശ്യ സാധനങ്ങൾക്കുള്ള ഷോപ്പിംഗ് പോലും നിരോധിച്ചിരിക്കുകയാണ്. പൊതുഗതാഗതം ഉപയോഗിക്കണമെങ്കിൽ കോവിഡ് നെഗറ്റീവ് ഫലം നൽകണം.