നിലവിളി കേട്ടെത്തിയ അയൽക്കാര്‍ കണ്ടത് പട്ടിക്കൂട്ടിൽ അടച്ചിട്ട 22 -കാരിയായ യുവതിയെ; സംഭവം യുഎസിൽ

യുഎസിലെ ടെക്സസില്‍ നിന്നും അസാധാരണമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ടെക്സസിലെ അബിലീനിൽ കഴിഞ്ഞ നവംബർ 22 -ാം തിയതി വൈകീട്ട് എട്ട് മണിയോടെ ഒരു യുവതിയുടെ നിലവിളിക്കേട്ട് പുറത്തിറങ്ങിയ ജസ്റ്റിൻ ആൻഡേഴ്‌സൺ കണ്ടത്, അയൽവാസിയുടെ വീട്ടിലെ പട്ടിക്കൂട്ടില്‍ പുറത്ത് കടക്കാനായി ശ്രമിക്കുന്ന 22 വയസുള്ള ഒരു യുവതിയെ. പട്ടിക്കൂട്ടിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അവൾ നിലവിളിച്ചുകൊണ്ടിരുന്നു. പിന്നാലെ ജസ്റ്റിൻ സംഭവം പോലീസിനെ അറിയിച്ചു.
പട്ടിക്കൂട്ടിലെ 22 -കാരി
ജസ്റ്റിന്‍ സംഭവത്തിന്‍റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. രാത്രിയില്‍ കരയുന്ന ഒച്ച കേട്ട് അയൽവാസിയുടെ വീട്ടിലേക്ക് തന്‍റെ ഫോണ്‍ കാമറ ഓണ്‍ ചെയ്ത് കൊണ്ട് ജസ്റ്റിൻ നടന്നു. അവിടെയെത്തിയപ്പോൾ പട്ടിക്കൂട്ടില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന 22 -കാരിയെയാണ് കണ്ടത്. ഒപ്പം വീട്ടുടമ കാൻഡിസ് “കാൻഡി” തോംസണും സമീപത്ത് ഉണ്ടായിരുന്നു. എന്തിനാണ് മാനസികാസ്വാസ്ഥമുള്ളയാളെ പട്ടിക്കൂട്ടില്‍ അടച്ചതെന്ന് ജസ്റ്റിൻ ചോദിക്കുമ്പോൾ അവൾ വീട്ടിൽ മൊത്തം മൂത്രമൊഴിക്കുകയാണെന്ന് അവർ പറയുന്നു. പിന്നാലെ യുവതിയോട് കരയേണ്ടെന്നും സഹായം അടുത്തുണ്ടെന്നും ജസ്റ്റിൻ പറയുന്നതും വീഡിയോയില്‍ കേൾക്കാം.




