ഷോക്കേറ്റു വീണ പാമ്പ്, ഒന്നും നോക്കിയില്ല, വായിലൂടെ സിപിആർ നൽകി പാമ്പുപിടുത്തക്കാരൻ; അനുകരിക്കരുതെന്ന് വിദഗ്ധർ

അഹമ്മദാബാദ്: വൈദ്യുതാഘാതമേറ്റ പാമ്പിന് കൃത്രിമ ശ്വസനം നൽകി ജീവൻ രക്ഷിച്ച് പാമ്പ് പിടിത്തക്കാരൻ. എന്നാൽ ഈ രീതി ആരും അനുകരിക്കരുതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മൃഗഡോക്ടറുടെ സഹായം തേടുകയാണ് വേണ്ടതെന്നാണ് വിദഗ്ധാഭിപ്രായം. ഗുജറാത്തിലെ വൽസദ് ജില്ലയിലാണ് സംഭവം നടന്നത്.
വൽസദ് ജില്ലയിലെ അംധ ഗ്രാമത്തിൽ പാടത്ത് പണിയെടുക്കുന്ന തൊഴിലാളികളാണ് ഒരു പാമ്പ് വൈദ്യുത തൂണിൽ കയറുന്നത് കണ്ടത്. പാമ്പ് തൂണിന്‍റെ മുകളിൽ എത്തി. ഹൈ ടെൻഷൻ വൈദ്യുതി ലൈനിൽ തട്ടിയതോടെ ഷോക്കേറ്റ് താഴെ വീണു. ഏകദേശം 15 അടി ഉയരത്തിൽ നിന്നാണ് നിലത്തേക്ക് വീണത്. ഉടൻ തന്നെ തൊഴിലാളികൾ ഗ്രാമത്തിലെ പാമ്പ് പിടുത്തക്കാരനായ മുകേഷ് വയാദിനെ അറിയിച്ചു.
മുകേഷ് സ്ഥലത്തെത്തി പാമ്പിനെ കയ്യിലെടുത്ത് വായ തുറന്ന് സിപിആർ നൽകാൻ തുടങ്ങി. വായിൽ നിന്ന് വായിലേക്ക് അര മണിക്കൂർ തുടർച്ചയായി സിപിആർ നൽകിയതോടെ പാമ്പ് ചലിക്കാൻ തുടങ്ങി. പിന്നാലെ അത് അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് ഇഴഞ്ഞു പോയി. മുകേഷ് പാമ്പിന് സിപിആർ നൽകുന്ന ചിത്രം തൊഴിലാളികൾ എടുത്ത് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തു. ഈ ചിത്രം ഇപ്പോൾ വൈറലായിയിരിക്കുകയാണ്.




