കടുവയുടെ സാന്നിധ്യം കണ്ടെത്താൻ വനം വകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ മോഷണം പോയി

ഇരിട്ടി: കടുവയുടെ സാനിധ്യം കണ്ടെത്താൻ വനം വകുപ്പ് ജനവാസ മേഖലയിൽ സ്ഥാപിച്ച നിരീക്ഷണക്യാമറകൾ മോഷണം പോയി. വാണിയപ്പാറയിലെ പുല്ലൻ പാറ തട്ട് മേഖലയിൽ സ്ഥാപിച്ച മൂന്ന് ക്യാമറകൾ ആണ് മോഷണം പോയത്.
കൊട്ടിയൂർ റെയിഞ്ച് ഇരിട്ടി സെക്ഷൻ പരിധിയിൽ വരുന്ന പാറക്കാമല ഭാഗത്ത് കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് പ്രദേശവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പുല്ലമ്പാറ തട്ട് ഭാഗത്ത് വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ചത്. പുല്ലൻപാറ തട്ട് ഭാഗത്തുള്ള സമ്പത്ത് ക്രഷറിന് സമീപമുള്ള പഴയ ക്വാറിക്ക് സമീപം സ്ഥാപിച്ച 25000 രൂപ വില വരുന്ന മൂന്ന് ക്യാമറ ട്രാപ്പുകളാണ് കളവ് പോയത്.
ഇതുമായി ബന്ധപ്പെട്ട് വനം വകുപ്പ് കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. രണ്ടാഴ്ച്ച മുമ്പ് മേഖലയിൽ വളർത്തു പശുവിൻ്റെ പാതി ഭക്ഷിച്ച ഭാഗം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ വളർത്തു പട്ടിയേയും അജ്ഞാത ജീവി പിടികൂടിയിരുന്നു. പ്രദേശത്ത് പരിശോധനയ്ക്ക് എത്തിയ വനപാലക സംഘത്തെ നാട്ടുകാർ തടഞ്ഞുവെചിരുന്നു. നാട്ടുകാരുടെ ആവശ്യ പ്രകാരമാണ് ക്യാമറ സ്ഥാപിച്ചത്. ക്യാമറയിൽ പതിഞ്ഞാൽ കൂട് സ്ഥാപിച്ച് പിടിക്കാമെന്ന ഉറപ്പും നൽകിയിരുന്നു. ഇതിനിടയിലാണ് ക്യാമറ മോഷണം പോയിരിക്കുന്നത്.




