സൂക്ഷിച്ചത് ആറ് ഡപ്പികളിൽ, വിൽപ്പന പെരുമ്പാവൂരിൽ നിന്ന് ആറ്റിങ്ങൽ എത്തിച്ച്; അസം സ്വദേശി ഹെറോയിനുമായി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ അസം സ്വദേശിയിൽ നിന്ന് മാരക മയക്കുമരുന്നായ ഹെറോയിൻ പിടികൂടി. അവനവഞ്ചേരി കൈപ്പറ്റിമുക്ക് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവന്ന ഷാജഹാൻ അലിയാണ് (40) പിടിയിലായത്. മയക്കുമരുന്ന് വിൽപ്പന സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ രചനയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടിയത്.
പെരുമ്പാവൂരിൽ നിന്നും ഹെറോയിൻ എത്തിച്ച് ആവശ്യക്കാർക്ക് നൽകുന്ന രീതിയിലായിരുന്നു പ്രവർത്തനം. ആറ് ഡപ്പികളിലായി സൂക്ഷിച്ചിരുന്ന ഹെറോയിൻ ഇയാളുടെ പക്കൽ നിന്നു പിടിച്ചെടുത്തു. അറസ്റ്റിന് പിന്നാലെ തുടർ നടപടികൾക്കായി ചിറയിൻകീഴ് റേഞ്ച് ഓഫീസിന് കൈമാറി. ഷിബു , ദേവിപ്രസാദ്, മുഹമ്മദ് ഷെരീഫ്, ആദർശ് എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം തുടരാനാണ് എക്സൈസ് തീരുമാനം.
പാറശാലയിൽ വൻ കഞ്ചാവ് വേട്ട
പാറശാലയിൽ കാറില്‍ കടത്തിക്കൊണ്ടുവന്ന വന്‍ കഞ്ചാവ് ശേഖരം ഡാൻസാഫ് സംഘം പിടികൂടി. പുലർച്ചെ ദേശീയപാതയില്‍ പാറശാലക്ക് സമീപം കുറുംകൂട്ടിയില്‍ വച്ചാണ് ഡാന്‍സാഫ് സംഘം കഞ്ചാവുമായി കാറില്‍ എത്തിയ യുവാവിനെ പിന്തുടര്‍ന്ന് പിടികൂടിയത്. വെള്ളനാട് വെളിയന്നൂര്‍ സ്വദേശി ശരണ്‍(23)ആണ് പിടിയിലായത്. ഏകദേശം 50 ലക്ഷം രൂപക്ക് മുകളില്‍ വില മതിക്കുന്ന കഞ്ചാവ് ബാഗുകളിലാക്കി കാറിന്‍റെ ഡിക്കിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.




