Uncategorized

’10 ദിവസത്തിലധികം വിദ്യാർത്ഥികളുടെ ക്ലാസ് കളഞ്ഞ് വോട്ടർ പട്ടിക പുതുക്കൽ അംഗീകരിക്കാനാകില്ല’; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻഎസ്എസ്, എൻസിസി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ചില റവന്യൂ ഉദ്യോഗസ്ഥരുടെ ആവശ്യം പഠനത്തെ തടസപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്. പൊതുപരീക്ഷകൾ ഉൾപ്പെടെയുള്ള സുപ്രധാനമായ പരീക്ഷകൾ പടിവാതിൽക്കൽ എത്തിനിൽക്കെ, 10 ദിവസത്തിലധികം വിദ്യാർത്ഥികളെ ക്ലാസുകളിൽ നിന്ന് മാറ്റിനിർത്തി വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും ഡിജിറ്റൈസേഷനും നിയോഗിക്കുന്നത് അംഗീകരിക്കാനാവില്ല.

വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് വിദ്യാർത്ഥികളുടെ പഠന സമയം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പാഠ്യേതര പ്രവർത്തനങ്ങൾക്കും സാമൂഹ്യ സേവനങ്ങൾക്കും എൻഎസ്എസ്/എൻസിസി എന്നിവ പ്രോത്സാഹനം നൽകുന്നുണ്ടെങ്കിലും, അധ്യയന ദിവസങ്ങളിൽ തുടർച്ചയായി ക്ലാസ് നഷ്ടപ്പെടുത്തി ഓഫീസ് ജോലികൾക്കും ഫീൽഡ് വർക്കുകൾക്കും കുട്ടികളെ ഉപയോഗിക്കുന്നത് ശരിയായ നടപടിക്രമമല്ല. വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്. വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

നിലവിൽ തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക തീവ്ര പരിശോധനയുടെ ഭാഗമായി ബൂത്ത് ലെവൽ ഓഫീസർമാരായി നിയോഗിച്ച വിദ്യാഭ്യാസ വകുപ്പിൽ പ്രവർത്തിക്കുന്ന ആളുകളുടെ എണ്ണം അയ്യായിരത്തി അറുന്നൂറ്റി ഇരുപത്തി മൂന്ന് പേരാണ്. ഇതിൽ രണ്ടായിരത്തി തൊള്ളായിരത്തി മുപ്പത്തിയെട്ട് അധ്യാപകരും രണ്ടായിരത്തി ഒരുന്നൂറ്റി നാല് അനധ്യാപകരും അഞ്ഞൂറ്റി എൺപത്തിയൊന്ന് മറ്റു ജീവനക്കാരും ഉൾപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button