തിരുവാരൂരിൽ സ്ത്രീ ഷോക്കേറ്റ് മരിച്ചു, മഴക്കെടുതിയിൽ മരണം 5 ആയി, 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു

ചെന്നൈ: തമിഴ്നാട്ടിൽ മഴക്കെടുതിയിൽ മരണം 5 ആയി. തിരുവാരൂരിൽ ഒരു സ്ത്രീ ഷോക്കേറ്റ് മരിച്ചു. നന്നിലത്ത് സ്വദേശി ജയന്തി (40) ആണ് മരിച്ചത്. തിരുനെൽവേലി, തൂത്തുക്കൂടി , തേനി അടക്കം തമിഴ്നാട്ടിലെ 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുനെൽവേലി കുറുക്കുത്തുറൈ മുരുകൻ ക്ഷേത്രത്തിൽ വെള്ളം കയറി. താമിരഭരണി നദിയുടെ തീരത്ത് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. നാഗപട്ടണത്ത് 15,000 ഏക്കറിൽ കൃഷി നാശം ഉണ്ടായി. തൂത്തുക്കുടിയിൽ സ്ഥിതി വഷളായതിനെത്തുടർന്ന് എൻ ഡി ആർ എഫ് സംഘം എത്തിയിട്ടുണ്ട്. തൂത്തുക്കൂടി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം കയറിയതോടെ രോഗികളെ സ്ഥലത്ത് നിന്നും മാറ്റി. ഡെൽറ്റ ജില്ലകളിലും ചെന്നൈയിലും മഴ കുറയുന്നു. ദക്ഷിണ ആൻഡമൻ കടലിൽ ഇന്ന് ന്യൂനമർദം രൂപപ്പെടും. മറ്റന്നാൾ സെന്യാർ ചുഴലിക്കാറ്റ് ആയി മാറിയെക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേ സമയം, കേരളത്തിലും മഴ സാധ്യതാ മുന്നറിയിപ്പുണ്ട്. ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഉച്ചയ്ക്ക് ശേഷം മഴ കൂടുതൽ ശക്തിപ്രാപിച്ചേക്കും. ഇടിമിന്നലിനും സാധ്യതയുണ്ട്. കേരളാ തീരത്ത് മീൻപിടിത്തത്തിന് വിലക്ക് തുടരുകയാണ്. കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാത ചുഴി അടുത്ത മണിക്കൂറുകളിൽ ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിലും ചക്രവാതചുഴി സ്ഥിതിചെയ്യുന്നു.




