യു പിയിൽ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച അറുപതുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി 45കാരന്‍

ലക്‌നൗ: വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച വയോധികയെ കൊലപ്പെടുത്തി നാല്‍പ്പത്തിയഞ്ചുകാരന്‍. ഉത്തര്‍ പ്രദേശിലെ ഹഥ്‌റസ് ജില്ലയിലാണ് സംഭവം. അറുപതുകാരിയായ പശ്ചിമബംഗാള്‍ സ്വദേശി ജോഷിനയാണ് കൊല്ലപ്പെട്ടത്. നവംബര്‍ പതിനാലിന് ഹഥ്‌റസിലെ ചാന്ദ്പയിലെ റോഡരികില്‍ ജോഷിനയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ആഗ്രയിലെ താജ്ഗഞ്ച് സ്വദേശി ഇമ്രാന്‍ അറസ്റ്റിലായി. ജോഷിന വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതോടെയാണ് ഇമ്രാന്‍ അവരെ കൊലപ്പെടുത്തിയതെന്ന് യുപി പൊലീസ് പറഞ്ഞു.
ജോഷിനയുടെ മകള്‍ മുംതാസിന്റെ വിവാഹം ആഗ്ര സ്വദേശിയായ സത്താറുമായി ഏര്‍പ്പാടാക്കിയത് ഇമ്രാനായിരുന്നു. ഇമ്രാന്റെ ഭാര്യയുടെ മാതാപിതാക്കള്‍ പശ്ചിമബംഗാളില്‍ ജോഷിനയുടെ അയല്‍വാസികളായിരുന്നു. ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയ ഇമ്രാനും ജോഷിനയും തമ്മില്‍ അടുപ്പത്തിലാവുകയായിരുന്നു. നവംബര്‍ പത്തിന് ഇവര്‍ മുംതാസിന്റെ വിവാഹത്തിനായി യുപിയിലെത്തി. തുടര്‍ന്ന് ഇമ്രാന്റെ വീട്ടിലെത്തിയ ജോഷിന തന്നെ വിവാഹം ചെയ്യണമെന്ന് ഇമ്രാനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഭാര്യയും മക്കളുമുളള ഇമ്രാന്‍ അതിന് തയ്യാറായില്ല.




