കേളകം: വയനാട് മെഡിക്കൽ കോളജ് ബോയ്സ് ടൗണിൽ തന്നെ നിർമിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയതോടെ മേഖലയിലെ കണ്ണൂർ ജില്ലയിൽപ്പെടുന്ന മലയോര മേഖലകളിലുള്ളവർ പ്രതീക്ഷയിൽ. കണ്ണൂർ ജില്ലാ അതിർത്തിക്ക് സമീപമുള്ള വയനാട് ബോയ്സ് ടൗണിലെ ഗ്ലെൻ ലെവൻ എസ്റ്റേറ്റിന്റെ സർക്കാർ ഏറ്റെടുത്ത 50 ഏക്കർ സ്ഥലത്താണ് വയനാട് മെഡിക്കൽ കോളജ് നിർമിക്കുക.
ഇത് കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ, മുഴക്കുന്ന്, കോളയാട്, മാലൂർ തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് സഹായകമാണ്. നിലവിൽ പ്രദേശത്തെ നൂറുകണക്കിന് രോഗികൾ മാനന്തവാടി ജനറൽ ആശുപത്രിയെ ആശ്രയിക്കുന്നുണ്ട്. കേളകം, കൊട്ടിയൂർ ഭാഗങ്ങളിൽ മുഴുവൻസമയ ആശുപത്രികളുടെ കുറവെന്ന പ്രശ്നത്തിനും ബോയ്സ് ടൗണിൽ മെഡിക്കൽ കോളജ് വന്നാൽ പരിഹാരമാകും.
ഈ മേഖലയിലെ മലയോര ജനതയ്ക്ക് കുറഞ്ഞ ദൂരത്തിൽ എത്താവുന്ന മെഡിക്കൽ കോളജാകും ബോയ്സ് ടൗണിൽ സ്ഥാപിക്കുന്ന വയനാട് ഗവ.മെഡിക്കൽ കോളജ്. കോളയാട് ടൗണിൽനിന്ന് 35 കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ വയനാട് മെഡിക്കൽ കോളജിൽ എത്താം.
കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് കോളയാട് ടൗണിൽനിന്ന് 71 കിലോമീറ്റർ യാത്ര ചെയ്യണം. കൊട്ടിയൂരിൽനിന്ന് 20, കേളകത്തുനിന്ന് 27, പേരാവൂരിൽനിന്ന് 30 കിലോമീറ്ററുകളും യാത്ര ചെയ്താൽ നിർദിഷ്ട മെഡിക്കൽ കോളജ് പ്രദേശത്ത് എത്താം.
ആറളം, മുഴക്കുന്ന്, ചിറ്റാരിപ്പറമ്പ് എന്നിവിടങ്ങളിൽനിന്നും എളുപ്പമാർഗമുണ്ട്. ഈമാസംതന്നെ ബോയ്സ് ടൗണിൽ വയനാട് ഗവ. മെഡിക്കൽ കോളജിന്റെ കെട്ടിടനിർമാണം ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
പ്രതീക്ഷയേകി മന്ത്രിയുടെ പ്രഖ്യാപനം
വയനാട് മെഡിക്കൽ കോളജിന്റെ സ്ഥലം സംബന്ധിച്ച് അനിശ്ചിതത്വമില്ലെന്നും ബോയ്സ് ടൗണിൽ കണ്ടെത്തിയ 50 ഏക്കർ സ്ഥലത്ത് സമ്പൂർണ മെഡിക്കൽ കോളജ് നിർമിക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞതോടെയാണ് ബോയ്സ് ടൗണിലെ നിർദിഷ്ട മെഡിക്കൽ കോളജ് സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായത്. കോവിഡ് അവലോകന യോഗത്തിനുശേഷം സംസാരിക്കവേയാണ് മന്ത്രി ബോയ്സ് ടൗണിൽ മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതിനെക്കുറിച്ച് പറഞ്ഞത്.
മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ ബജറ്റിൽ 300 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നിർമാണത്തിനായി 636 കോടി രൂപയുടെ എസ്റ്റിമേറ്റാണ് പ്രത്യേക ചുമതല നൽകിയ ‘വാപ്കോ’ സമർപ്പിച്ചത്. എസ്റ്റിമേറ്റിൽ കേന്ദ്രസർക്കാരിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രസഹായം ലഭിച്ചില്ലെങ്കിലും സംസ്ഥാന സർക്കാർ നിർമാണം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. നേരത്തെ മാനന്തവാടിയിലെ ജില്ലാ ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തിയിരുന്നു. ഇതിന്റെ വിവിധ പ്രവർത്തനങ്ങൾ പുരോഗമിക്കുകയുമാണ്. ഇതോടെ ബോയ്സ് ടൗണിൽ മെഡിക്കൽ കോളജ് സ്ഥാപിക്കാനുള്ള പദ്ധതി സർക്കാർ ഉപേക്ഷിച്ചുവെന്ന ആശങ്ക ഉയർന്നിരുന്നു.
ബോയ്സ് ടൗണിൽ ആരോഗ്യവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നതിനു വേണ്ട സർക്കാർ ഉത്തരവ് വേഗത്തിലാക്കാൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. മെഡിക്കൽ കോളജായി പ്രവർത്തിക്കുന്ന മാനന്തവാടി ജില്ലാ ആശുത്രിയിൽ പരമാവധി ചികിത്സാസകര്യങ്ങൾ ഒരുക്കും. കാത്ത്ലാബ്, ന്യൂറോളജി വിഭാഗം എന്നിവയ്ക്കാകും ഇവിടെ പ്രാധാന്യം നൽകുക.