ഭൂരിഹത- ഭവന രഹിതർക്കു പാർപ്പിടം നിർമിച്ചു നൽകുന്നതിനുള്ള ലൈഫ് ഭവന പദ്ധതിയുടെ പരിശോധനകളിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് ഉന്നതതല യോഗത്തിൽ തീരുമാനം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിൽ വരുന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം വിട്ടു കൊടുക്കേണ്ടതില്ലെന്നു കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്കു നിർദേശം നൽകാൻ കഴിയില്ലെന്ന കർശന നിർദേശവും യോഗത്തിൽ നൽകി.
ലൈഫ് ഭവന പദ്ധതി അപേക്ഷകളുടെ പരിശോധനയെച്ചൊല്ലി തദ്ദേശ- കൃഷി വകുപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായ സാഹചര്യത്തിലാണ് ഇന്നലെ ഉന്നതതല യോഗം ചേർന്നത്. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിൽ വിട്ടു നൽകിയിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരുടെയും സേവനം അവരുടെ പദ്ധതികളുടെ നടത്തിപ്പിനും വേഗത്തിലുള്ള പൂർത്തീകരണത്തിനുമായി വിട്ടു നൽകാമെന്നാണു യോഗത്തിലുയർന്ന പൊതു നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലുള്ള ഉത്തരവ് വൈകാതെ പുറത്തിറക്കും. ലൈഫ് പദ്ധതി അപേക്ഷകൾ പരിശോധിക്കാൻ കൃഷി അസിസ്റ്റന്റുമാരുടെ സേവനം വിട്ടു കൊടുക്കില്ലെന്ന കൃഷി വകുപ്പിന്റെ തീരുമാനത്തിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു യോഗം ചേർന്നത്.
ലൈഫ് പദ്ധതിയിൽ വീടുകൾ നിർമിക്കുന്നതിനായി ഹഡ്കോയിൽ നിന്ന് 1500 കോടി രൂപ വായ്പ എടുക്കാനുള്ള നടപടി ക്രമങ്ങളും യോഗത്തിൽ ചർച്ചയായി. വൈകാതെ തന്നെ വായ്പയ്ക്കായി ഹഡ്കോയെ സമീപിക്കുമെന്നു തദ്ദേശ സ്ഥാപന പ്രതിനിധികൾ യോഗത്തെ അറിയിച്ചു. പട്ടിക ജാതി- വർഗ വിഭാഗങ്ങൾക്കു വീടു നിർമിച്ചു നൽകിയതുമായി ബന്ധപ്പെട്ടു എസ്സി- എസ്ടി വകുപ്പ് നൽകാനുള്ള 450 കോടി രൂപ വേഗത്തിൽ കൈമാറാൻ നിർദേശം നൽകി.
ലൈഫ് പ്ദ്ധതിയുടെ ജില്ലാ മിഷൻ കോ- ഓർഡിനേറ്ററുടെ അധിക ചുമതല ദാരിദ്യ്ര ലഘൂകരണ മിഷൻ ജില്ലാ പ്രോജക്ട് ഡയറക്ടർമാർക്കു കൈമാറാനും തീരുമാനിച്ചു. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചു കൊണ്ടുള്ള ലൈഫ് ഭവന പദ്ധതിയുടെ ചുമതല ഇനി മുതൽ ഇവർ നിർവഹിക്കാനും യോഗത്തിൽ ധാരണയായി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പു മേധാവികളെ കൂടാതെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, ലൈഫുമായി ബന്ധപ്പെട്ട വിവിധ വകുപ്പു മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരും ലൈഫ് മിഷൻ പദ്ധതിയുടെ ചുമതലയുള്ള ഹരിത കേരള മിഷൻ കോ- ഓർഡിനേറ്റർ ഉൾപ്പെടെയുള്ളവരും പങ്കെടുത്തു.