കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് വിമാനത്താവളത്തിൽതന്നെ കോവിഡ് പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ടെസ്റ്റിൽ നെഗറ്റീവ് ആണെങ്കിലും ഹോം ക്വാറന്റീൻ ഏർപ്പെടുത്തും. 7 ദിവസം കഴിഞ്ഞ് വീണ്ടും പരിശോധന നടത്തും.നെഗറ്റീവ് ആണെങ്കിലും തുടർന്നും 7 ദിവസം ഹോം ക്വാറന്റീനിലിരിക്കണം. പോസിറ്റീവാണെങ്കിൽ ചികിൽസാ കേന്ദ്രങ്ങളിലേക്കു മാറ്റും. ആകെ 14 ദിവസമായിരിക്കും ക്വാറന്റീൻ. വിമാനത്താവളത്തിൽ ആരോഗ്യ പ്രവർത്തകരെ നിയോഗിച്ചതായി മന്ത്രി പറഞ്ഞു. മറ്റു രാജ്യങ്ങളിൽനിന്ന് വരുന്നവരിൽ 5 ശതമാനം ആളുകളെ റാൻഡം ടെസ്റ്റിനു വിധേയമാക്കും. അവരും 14 ദിവസം സ്വയം നിരീക്ഷണത്തിലായിരിക്കണം.
രണ്ടാം ഡോസ് വാക്സീൻ എടുക്കാനുള്ളവർ എത്രയും വേഗം എടുക്കണം. വാക്സീൻ എടുക്കാത്ത അധ്യാപകർക്ക് അതിനുള്ള സൗകര്യം ഏർപ്പെടുത്തും. 96.4%പേർ ആദ്യ ഡോസും 63% പേർ രണ്ടാം ഡോസും എടുത്തു. വാക്സീൻ എടുക്കാത്തവരെ കണ്ടെത്താൻ ആരോഗ്യവകുപ്പ് പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.