കോവിഡില്‍ അനാഥരായ കുട്ടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പത്തുലക്ഷം രൂപ സഹായധനം അവര്‍ക്ക് ഉപകരിക്കാത്തവിധത്തില്‍. കുട്ടികളുടെ പ്രാഥമിക വളര്‍ച്ചാകാലത്തോ പഠനത്തിനോ ഉപകരിക്കാത്ത നിബന്ധനകളാണ് ഉത്തരവിലുള്ളത്.
കുട്ടിയുടെ 23-ാം വയസ്സിലാണ് തുക കൈമാറുക എന്നാണ് ഇതുസംബന്ധിച്ച് ധനമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. അതിനാല്‍, അവരുടെ തുടര്‍ജീവിതത്തിനോ പഠനത്തിനോ സര്‍ക്കാര്‍ സഹായധനം ഉപകരിക്കില്ല. ഈ ദീര്‍ഘ കാലയളവിനുള്ളില്‍ കുട്ടി മരിച്ചാല്‍ പണം തിരിച്ച് സര്‍ക്കാരിലേക്കുതന്നെ പോകും.ഏറ്റവും പുതിയ കണക്കുപ്രകാരം അച്ഛനും അമ്മയും അല്ലെങ്കില്‍ ജീവിച്ചിരുന്ന ഏക രക്ഷിതാവ് കോവിഡില്‍ നഷ്ടമായ എണ്ണായിരത്തിലധികം കുട്ടികളാണ് രാജ്യത്തുള്ളത്. ഇവരില്‍ 80 പേര്‍ കേരളത്തിലാണ്. ഈ കുട്ടികളില്‍ വലിയൊരു ഭാഗവും മൂന്നു വയസ്സുവരെ മാത്രം ഉള്ളവരും അനാഥാലയങ്ങളിലും മറ്റും കഴിയുന്നവരുമാണ്. ഇവരുടെ വിദ്യാഭ്യാസത്തിനും മറ്റും സഹായധനം ഉപയോഗപ്പെടാത്ത സാഹചര്യം ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍തന്നെ സ്ഥിരീകരിക്കുന്നു. അനാഥര്‍ വളര്‍ന്ന് വിവാഹപ്രായമെത്തുമ്പോഴാകും തുക കിട്ടുക.അച്ഛനമ്മമാര്‍ മരിച്ചവര്‍ക്കാണ് പി.എം. കെയര്‍ ഫണ്ടില്‍നിന്ന് പത്തുലക്ഷം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സഹായധനം പ്രഖ്യാപിക്കുമ്പോള്‍ അത്തരം കുട്ടികള്‍ മൂവായിരത്തോളംപേര്‍ ഉണ്ടാവുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാലതിപ്പോള്‍ 8161 ആയി.
പദ്ധതി ഇങ്ങനെ
ഓരോരുത്തരുടെയും പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത തുക ജില്ലാ കളക്ടറുടെയും കുട്ടിയുടെയും സംയുക്ത അക്കൗണ്ടില്‍ പോസ്റ്റോഫീസില്‍ നിക്ഷേപിക്കും. കുട്ടിക്ക് 18 വയസ്സാവുമ്പോള്‍ പലിശയിലൂടെയും കൂട്ടു പലിശയിലൂടെയും 10 ലക്ഷം ആവും. അപ്പോള്‍ കുട്ടിയുടെ മാത്രം അക്കൗണ്ടാക്കും. ഈ സമയം മുതല്‍ ദേശീയ നിക്ഷേപ പദ്ധതി പ്രകാരമുള്ള നിരക്കില്‍ പലിശ പിന്‍വലിക്കാം. എങ്കിലും മൊത്തം തുക ലഭിക്കാന്‍ പിന്നെയും അഞ്ചുവര്‍ഷം കാത്തിരിക്കണം. നിക്ഷേപം പലിശയിലൂടെ 10 ലക്ഷം ആവുന്ന രീതിയായതിനാല്‍ ഓരോ കുട്ടിക്കും ഇപ്പോള്‍ നല്‍കുന്ന തുക വ്യത്യസ്തമാണ്.
ഒരു വയസ്സുള്ള കുട്ടിക്ക് സര്‍ക്കാര്‍ ആകെ നല്‍കുക 2.88 ലക്ഷമാണ്. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് മാത്രമാവും 10 ലക്ഷം. അതു ലഭിക്കാനും അഞ്ചുവര്‍ഷം കഴിയണം.