പൊതുമരാമത്ത് വകുപ്പിനു കീഴിലെ റോഡുകളുടെ അറ്റകുറ്റപ്പണിക്കായി ഒരു വർഷത്തേയ്ക്കു റണ്ണിംഗ് കോണ്‍ട്രാക്ട് സംവിധാനം നടപ്പാക്കാൻ തീരുമാനം. ഇതിന്റെ ആദ്യഘട്ടമായി 137.41 കോടി രൂപ അനുവദിച്ചതായി മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു.
117 പദ്ധതികളിലായി 2481.5 കിലോമീറ്റർ റോഡിന്റെ പരിപാലനത്തിനാണ് റണ്ണിംഗ് കോണ്‍ട്രാക്ട് സംവിധാനം നടപ്പാക്കാനാണ് ആദ്യഘട്ട തീരുമാനം. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ടെൻഡർ വിളിച്ച് ഓരോ പ്രവൃത്തിയുടേയും കരാറുകാരെ നിശ്ചയിക്കും. ഇതിനു ശേഷമാകും റണ്ണിംഗ് കോണ്‍ട്രാക്ട് നിലവിൽ വരിക. റണ്ണിംഗ് കോണ്‍ട്രാക്ടിലുള്ള റോഡുകളിൽ ഈ കാലയളവിലെ അറ്റകുറ്റപ്പണി കരാറുകാർ നിർവഹിക്കും.
റണ്ണിംഗ് കോണ്‍ട്രാക്ട് നിലവിൽ വരുന്നതോടെ അതാത് സമയങ്ങളിൽ വരുന്ന ഓരോ അറ്റകുറ്റപ്പണിക്കും പ്രത്യേക എസ്റ്റിമേറ്റ്, ടെൻഡർ തുടങ്ങിയ സാങ്കേതിക കാലതാമസവും ഒഴിവാക്കാനാകും. ചെറിയ അറ്റകുറ്റപ്പണി പോലും ഉദ്യോഗസ്ഥരുടേയും കരാറുകാരുടെയും ശ്രദ്ധയിൽപ്പെടുത്തി വേഗത്തിൽ പരിഹരിക്കാനാകും. റോഡ് തകർച്ചയുടെ വ്യാപ്തി കുറക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
റണ്ണിംഗ് കോണ്‍ട്രാക്ട് സംവിധാനം നടപ്പാക്കാൻ തീരുമാനിച്ചതിനു പിന്നാലെ റോഡുകളുടെ പരിശോധന നടത്തി എസ്റ്റിമേറ്റ് തയാറാക്കാൻ പൊതുമരാമത്ത് നിരത്ത് പരിപാലന വിഭാഗത്തിന് നിർദേശം നൽകിയിരുന്നു.
കൂടുതൽ അറ്റകുറ്റപ്പണി ആവശ്യമുള്ള റോഡുകളുടെ പട്ടിക ആദ്യഘട്ടത്തിൽ തയാറാക്കാനായിരുന്നു നിർദ്ദേശം. നിരത്ത് പരിപാലന വിഭാഗം സമർപ്പിച്ച എസ്റ്റിമേറ്റ് പരിശോധിച്ച ശേഷമാണ് 137.41 കോടി രൂപ അനുവദിക്കാൻ മന്ത്രി നിർദ്ദേശിച്ചത്.