കണ്ണൂർ: പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ കോര്പറേഷന് പരിധിയില്‍ വയര്‍ലെസ് കാമറ സ്ഥാപിക്കാന്‍ തീരുമാനം. പ്രധാന റോഡുകളിലും ഇടറോഡുകളിലും വ്യാപകമായി പ്ലാസ്റ്റിക് കവറുകളിലും മറ്റും മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് പതിവായ സാഹചര്യത്തിലാണ് വയര്‍ലെസ് കാമറ സ്ഥാപിക്കുന്നതിനെക്കുറിച്ച് കോര്പറേഷന് ആലോചിക്കുന്നത്. കണ്ണൂര്‍ എൻജിനിയറിംഗ് കോളജുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
മാലിന്യങ്ങള്‍ കൂടുതല്‍ വലിച്ചെറിയുന്ന സ്ഥലങ്ങളിലാണ് പ്രധാനമായും കാമറ സ്ഥാപിക്കുക. കോര്പറേഷന് പരിധിയില്‍ നൂറ്റമ്പതോളം കാമറകള്‍ പ്രാഥമികഘട്ടത്തില്‍ സ്ഥാപിക്കും. എവിടെയെല്ലാമാണ് കാമറ സ്ഥാപിക്കേണ്ടതെന്ന കാര്യത്തിൽ കൗണ്‍സിലര്‍മാരോട് അഭിപ്രായം ആരാഞ്ഞിട്ടുണ്ട്.
നഗര പരിധിയില്‍ മാലിന്യം വലിച്ചെറിയുന്നതു കാരണം ശുചീകരണ തൊഴിലാളികള്‍ക്ക് മാലിന്യം ശേഖരിക്കുന്നതിന് ഏറെ പ്രയാസം അനുഭവപ്പെടുന്നുണ്ട്. കാമറ സ്ഥാപിക്കുന്നതോടെ മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടി നടപടി സ്വീകരിക്കാന്‍ സാധിക്കുമെന്നാണ് അധികാരികള്‍ പറയുന്നത്.