കാലംതെറ്റിപ്പെയ്യുന്ന മഴയ്ക്കൊപ്പം രാസവളം കിട്ടാനില്ലാത്തത് കര്‍ഷകര്‍ക്ക് ഇരുട്ടടിയാകുന്നു. പൊട്ടാഷ് എവിടെയും കിട്ടാനില്ലാത്ത നിലയാണ്. ലഭ്യമായ രാസവളങ്ങള്‍ക്ക് 40 ശതമാനത്തോളം വില ഉയര്‍ന്നതും കര്‍ഷകരെ കാര്യമായി വലയ്ക്കുന്നു.
ഫാക്ടംഫോസ് ചാക്കിന് 65 രൂപവരെ വർധിച്ചു. യൂറിയയുടെ വില നിയന്ത്രണാധികാരം കേന്ദ്രത്തിനായതിനാല്‍ അതിന്റെ വില വർധിക്കാതെ നില്‍ക്കുന്നുണ്ട്. എന്നാല്‍, ഏതാനും മാസമായി പുതുതായി യൂറിയ എത്തുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയും വളം ഫാക്ടറികളിലെ ഉത്പാദനവും കുറഞ്ഞതാണ് ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമായി പറയുന്നത്. ഇന്ത്യ യൂറിയ, ഫാക്ടംഫോസ് തുടങ്ങിയവയുടെ അസംസ്കൃത വസ്തുക്കള്‍ ഭാഗികമായും പൊട്ടാഷ് പൂര്‍ണമായും ഇറക്കുമതി ചെയ്യുകയാണ്.
റഷ്യ, കാനഡ എന്നിവിടങ്ങളില്‍നിന്നുള്ള പൊട്ടാഷ് ഇറക്കുമതി കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് കുറഞ്ഞത്. ഇന്ധനവിലവര്‍ധനവും വിലക്കയറ്റത്തിന് കാരണമായി. ഡൈ അമോണിയം ഫോസ്ഫേറ്റ്, മിശ്രിത വളം എന്നിവയ്ക്കും ക്ഷാമമാണെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.
ഡിപ്പോകളില്‍നിന്നുള്ള വളം വിതരണം കാര്യക്ഷമമാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഓൺലൈൻ സംവിധാനവും പലയിടത്തും പുതിയ സ്റ്റോക്ക് എത്തുന്നതിന് തടസമായതായി പറയുന്നു.
ഡിപ്പോകളില്‍നിന്ന് വില്‍പ്പന നടത്തുമ്പോള്‍ റേഷന്കടകളിലേതുപോലെ വാങ്ങുന്നയാളുടെ ആധാർ നന്പറും വിരലടയാളം വാങ്ങി വളത്തിന്റെ പേരും അളവും കൃത്യമായി മെഷീനില്‍ രേഖപ്പെടുത്തണമെന്നാണ് പുതിയ നിയമം.
എന്നാല്‍ പലയിടങ്ങളിലും ഇതു ചെയ്യാന്‍ തുടങ്ങിയിട്ടില്ലാത്തതിനാല്‍ വളങ്ങളുടെ സ്റ്റോക്ക് തീരുന്ന കാര്യം സെര്‍വറില്‍ അറിയാതെ പോകുകയാണ്. ഇതുമൂലം കേന്ദ്രത്തില്‍നിന്ന് സംസ്ഥാനത്തേക്ക് പുതിയ അലോട്ട്മെന്റുകള്‍ ലഭിക്കാതെപോകുന്നു. ഇക്കാര്യത്തില്‍ കൃഷിവകുപ്പ് ഫലപ്രദമായ ഇടപെടല്‍ നടത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
രണ്ടാംവളം മുടങ്ങി
റബര്‍, തെങ്ങ്, നെല്ല് തുടങ്ങിയ വിളകള്‍ക്കെല്ലാം രണ്ടാം വളപ്രയോഗം നടത്തേണ്ട സമയം കഴിഞ്ഞു. റബറിന് കാര്യമായി വേണ്ടത് ഫാക്ടംഫോസാണ്. തുലാവര്ഷാരംഭത്തിലാണ് റബര്‍ കര്‍ഷകര്‍ രണ്ടാം വളമായി രാസവളങ്ങള്‍ ചേര്‍ക്കാറ്.
തുലാവര്‍ഷം കുറഞ്ഞാല്‍ പിന്നെ വളം ചേര്‍ക്കാന്‍ പറ്റാത്ത അവസ്ഥയുമാണ്. അതുപോലെ താഴ്ന്ന പ്രദേശങ്ങളില്‍ തെങ്ങ്, കവുങ്ങ് എന്നിവയ്ക്കും കര്‍ഷകര്‍ രാസവളങ്ങള്‍ ചേര്‍ക്കാറുണ്ട്. നെല്‍കൃഷിക്കും വളപ്രയോഗം നടത്തേണ്ട സമയം കഴിഞ്ഞു.
ഏറ്റവുമധികം നൈട്രജന്‍ നെല്ചെടികള്ക്ക് നല്കുന്ന വളമാണ് യൂറിയ. നെല്‍കൃഷിക്ക് കൃത്യസമയത്ത് വളപ്രയോഗം നടത്തിയില്ലെങ്കില്‍ ഉത്പാദനം നന്നെ കുറയും.