ആഫ്രിക്കൻ പന്നിപ്പനി; മലപ്പുറത്ത് പന്നിമാംസ വില്‍പ്പന നിരോധിച്ചു; 6 പഞ്ചായത്തുകളിൽ നീരീക്ഷണം

മലപ്പുറം: നിലമ്പൂർ വഴിക്കടവ് ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള മരുത ഭാഗത്ത് പാതി അഴുകിയ നിലയിൽ കണ്ടെത്തിയ കാട്ടുപന്നിക്ക് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് രോഗബാധയുടെ പ്രഭവ കേന്ദ്രത്തിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിലുള്ള ആറ് പഞ്ചായത്തുകളെ ജില്ലാ കളക്ടർ വി.ആർ. വിനോദ് നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. വഴിക്കടവ്, എടക്കര, പോത്തുകല്ല്, ചുങ്കത്തറ, കരുളായി, മുത്തേടം എന്നീ പഞ്ചായത്തുകളിലാണ് കർശന നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ പന്നി ഫാമുകൾ ഇല്ലാത്തതിനാൽ നിലവിൽ പന്നികളെ ദയാവധം ചെയ്യേണ്ട സാഹചര്യം ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും, രോഗവ്യാപനം തടയുന്നതിൻ്റെ ഭാഗമായി പ്രദേശത്ത് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രോഗബാധിത മേഖലയിൽ പന്നിമാംസം വിതരണം ചെയ്യുന്നതിനും വിൽക്കുന്ന കടകളുടെ പ്രവർത്തനത്തിനും നിയന്ത്രണമുണ്ട്. പന്നികളെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകാനും തിരിച്ചും കൊണ്ടുവരാനും പാടില്ല.
അതേസമയം, ആഫ്രിക്കൻ പന്നിപ്പനി പന്നികളിൽ മാത്രം കണ്ടുവരുന്ന രോഗമാണ്. ഇത് മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരുകയില്ല. എന്നാൽ, ഈ രോഗത്തിന് വാക്സിനോ മറ്റ് പ്രതിരോധ മരുന്നുകളോ നിലവിലില്ലാത്തതിനാൽ പന്നികൾ കൂട്ടത്തോടെ ചത്തുപോകാൻ സാധ്യതയുണ്ട്. അതിനാൽ മലപ്പുറം ജില്ലയുടെ മറ്റ് ഭാഗങ്ങളിലേക്ക് രോഗം വ്യാപിക്കുന്നത് തടയാനാണ് മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.




