നാളികേര വികസന ബോർഡ് രൂപീകരണത്തിന് പിന്നിൽ പി ജി വേലായുധൻ നായർ’; അനുസ്മരണ ചടങ്ങിൽ മന്ത്രി കെ. രാജൻ

ദേശീയതലത്തിൽ നാളികേര വികസന ബോർഡ് രൂപീകരിക്കാനുള്ള ഇന്ദിരാ ഗാന്ധി സർക്കാരിന്റെ തീരുമാനത്തിന് പിന്നിലെ ശക്തി പി.ജി. വേലായുധൻ നായർ ആണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. സ്വാതന്ത്ര്യസമര സേനാനിയും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും കേരകർഷകസംഘം ജനറൽ സെക്രട്ടറിയും ആയിരുന്ന പി.ജി.വേലായുധൻ നായരുടെ പത്താം ചരമവാർഷിക അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെങ്ങ് കൃഷിക്കാരുടെ ഉന്നമനത്തിനായി രൂപീകരിച്ച കേന്ദ്ര നാളികേര വികസന ബോർഡിന്റെ ആസ്ഥാനം കേരളത്തിൽ നിന്നും മാറ്റാനുള്ള ശ്രമങ്ങൾക്കെതിരെ കൊടിയുടെ നിറം നോക്കാതെ അണിനിരക്കണമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. ഇന്ദിര ഗാന്ധിയെ നേരിൽ കണ്ട് 1979-ൽ കേന്ദ്ര നാളികേര ബോർഡ് ആക്ട് കൊണ്ടുവന്നതും, പിന്നീട് 1981-ൽ നാളീകേര വികസന ബോർഡ് സ്ഥാപിച്ചതും, കേരകർഷക സംഘം സ്ഥാപകനും സ്വാതന്ത്യ സമര സേനാനിയും, അവിഭക്ത കമ്യൂണിസ്റ്റ് നേതാവുമായിരുന്ന പി.ജി. വേലായുധൻ നായരുടെ ശ്രമഫലമായി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബോർഡിന്റെ ആസ്ഥാനമായി കേരളത്തെ നിശ്ചയിച്ചത് ഇന്ദിര ഗാന്ധി തന്നെയായിരുന്നു. തികഞ്ഞ കമ്യൂണിസ്റ്റ് ആയിരുന്നു പിജി എങ്കിലും പാർട്ടി വ്യത്യാസമില്ലാതെ കർഷകരെ അണിനിരത്തുന്ന ഒരു പൊതു വേദിയായിട്ടാണ് അദ്ദേഹം കേരകർഷക സംഘം രൂപീകരിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരകർഷക സംഘം നേതാക്കളായ അഡ്വ. ജെ. വേണുഗോപാലൻ നായർ, ജി. ഗോപിനാഥൻ, തലയൽ പി. കൃഷ്ണൻ നായർ, എ. പ്രദീപൻ തുടങ്ങിയവർ അനുസ്മരണ ചടങ്ങിൽ സംസാരിച്ചു.
അതേസമയം തികഞ്ഞ കമ്മ്യൂണിസ്റ്റ് ആയിരുന്നിട്ടും കേര കർഷക സംഘത്തിന്റെ വേദികൾ നിഷ്പക്ഷമാക്കാൻ കഴിഞ്ഞ നേതാവാണ് പിജി വേലായുധൻ നായർ. എ.കെ ആന്റണി, പി.കെ.വി , മുല്ലപ്പള്ളി രാമചന്ദ്രൻ, സി.കെ ചന്ദ്രപ്പൻ, വി.കെ രാജൻ, എം.എം ഹസ്സൻ, തലേക്കുന്നിൽ ബഷീർ, പി.ജെ കുര്യൻ, പി.സി ചാക്കോ , കെ.ശങ്കര നാരായണൻ, വക്കം പുരുഷോത്തമൻ, കൊടിക്കുന്നിൽ സുരേഷ് , പാലോട് രവി , പിരപ്പൻകോട് മുരളി, അഡ്വ. ജെ ആർ പത്മകുമാർ തുടങ്ങിയ വിവിധകക്ഷി നേതാക്കളെയാകെ കേരകർഷക സംഘത്തിന്റെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുപ്പിച്ചു.




