വർക്കല യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട സംഭവം: തലച്ചോറിൽ ചതവ്; അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട്

വർക്കല യുവതിയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട സംഭവത്തിലെ ഇരയായ യുവതി അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ജയചന്ദ്രൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജിക്കൽ ഐ സി യുവിൽ കഴിയുന്ന ശ്രീക്കുട്ടിയെന്ന യുവതി ഇപ്പോഴും വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. യുവതിയുടെ തലച്ചോറിൽ ചതവ് ഉണ്ടെന്നും ശരീരത്തിൽ 20ലധികം മുറിവുകൾ ഉണ്ടെന്നും കണ്ടെത്തിയിരുന്നു.
ന്യൂറോ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള പ്രഗൽഭരായ ഡോക്ടർമാരുടെ സംഘമാണ് പെൺകുട്ടിയെ ചികിത്സിക്കുന്നത്. അതേസമയം, ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന യുവതി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആന്തരിക രക്തസ്രാവമുള്ളതിനാല്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു.
അതേസമയം, ട്രെയിനിൽ നിന്നും തള്ളിയിട്ട പ്രതി സുരേഷ് കുമാറിനെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിയെ തള്ളിയിട്ടത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയെന്നാണ് എഫ്ഐആർ പറയുന്നത്. തിരുവനന്തപുരം വെള്ളറട പനച്ചുംമൂട് സ്വദേശിയായ സുരേഷ് കുമാർ സ്ഥിരം മദ്യപനും പ്രശ്നക്കാരനും ആണെന്നും പൊലീസ് പറഞ്ഞു.




