കണ്ണൂർ: വിധവകളുടെ പുനര്‍വിവാഹത്തിന് വിഡോ ഹെല്പ് ഡസ്ക് മുഖേന പോര്‍ട്ടല്‍ തയാറാക്കാന്‍ ജില്ലാകളക്ടര്‍ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ നടന്ന വിഡോസെല് അവലോകന യോഗം തീരുമാനിച്ചു. വിഡോസെല്ലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിധവകളെ വിവിധ തൊഴില്‍മേഖലകളില്‍ സ്വയംപര്യാപ്തരാക്കുന്നതിന് വിഡോ സെല്‍ മുഖേന ശില്പശാല സംഘടിപ്പിക്കും.
താത്പര്യമുള്ളവര്‍ക്ക് സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാകും സ്വയംതൊഴില്‍ പരിശീലനം നല്‍കുക. ജില്ലയിലെ വിധവകളുടെ രജിസ്ട്രേഷന് പൂര്‍ത്തിയാക്കാന്‍ വനിതാ ശിശുവികസന ഓഫീസര്‍ മുഖേന അങ്കണവാടി പ്രവര്‍ത്തകരുടെ സഹായത്തോടെ അതത് പ്രദേശത്തെ വിധവകളുടെ പട്ടിക ശേഖരിക്കും.
വിഡോസെല്ലില്‍ രജിസ്റ്റര്‍ ചെയ്ത ഡ്രൈവിംഗിൽ താത്പര്യമുള്ളവര്‍ക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കാനും യോഗത്തില്‍ തീരുമാനമായി.
ഇതുവരെ 744 വിധവകളാണ് വിഡോസെല്ലില്‍ രജിസ്റ്റര്‍ ചെയ്തത്.
കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ തലശേരി സബ് കളക്ടര്‍ അനുകുമാരി, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി. സുലജ, തളിപ്പറമ്പ് ആര്‍ഡിഒ ഇ.പി. മേഴ്സി, ലേഡി ലീഗല്‍ എക്സ്പേര്‍ട്ട് ആര്.എസ്. സുജിത, ഡിഎംഒ പ്രതിനിധി ഡോ. ബി. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.