Uncategorized

എഐഎഡിഎംകെ ക്ഷമ പരീക്ഷിക്കുന്നു, ഇഷ്ടമുണ്ടെങ്കിൽ തുടരും; അല്ലെങ്കിൽ രാജിവെച്ച് കൃഷിയിലേക്ക് മടങ്ങും: അണ്ണാമലെെ

ചെന്നൈ: ശുദ്ധമായ രാഷ്ട്രീയം കൊണ്ടുവരികയെന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ. അല്ലാത്തപക്ഷം ജോലി രാജിവെച്ച് പാര്‍ട്ടിയില്‍ ചേരേണ്ട ആവശ്യമുണ്ടായിരുന്നില്ലല്ലോയെന്ന് അണ്ണാമലൈ ചോദിച്ചു. എഐഎഡിഎംകെയിലെ അസ്വാരസ്യങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അണ്ണാമലൈ.

‘തമിഴ്‌നാട്ടില്‍ ശുദ്ധമായ രാഷ്ട്രീയം നടപ്പാക്കാന്‍ സഖ്യം രൂപീകരിക്കാനാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ആര് തുടരണമെന്നോ എങ്ങനെ പെരുമാറണമെന്നോ പറയാന്‍ ഞാന്‍ അതോറിറ്റിയല്ല. എനിക്ക് എന്തെങ്കിലും ഇഷ്ടപ്പെട്ടാല്‍ അത് തുടരും. അല്ലാത്തപക്ഷം രാജിവെച്ച് കൃഷിയിലേക്ക് മടങ്ങും. സമയമാകുമ്പോള്‍ പ്രതികരിക്കും’, അണ്ണാമലൈ പറഞ്ഞു.

എഐഎഡിഎംകെ നേതാക്കളുടെ വിമര്‍ശനങ്ങളിലും അണ്ണാമലൈ പ്രതികരിച്ചു. ‘പറയാന്‍ തുടങ്ങിയാല്‍ നിരവധി കാര്യങ്ങള്‍ പറയും. ഞാന്‍ ഇതുവരെ എഐഎഡിഎംകെയെക്കുറിച്ച് സംസാരിച്ചിട്ടില്ല. അമിത് ഷായ്ക്ക് നല്‍കിയ ഉറപ്പിന്മേലാണ് സംയമനം പാലിക്കുന്നത്. ക്ഷമയ്ക്ക് അതിരുണ്ട്’, എന്നായിരുന്നു അണ്ണാമലൈയുടെ പ്രതികരണം. പാര്‍ട്ടിയിലെയും മുന്നണിയിലെയും രാഷ്ട്രീയ സംഭവ വികാസങ്ങളില്‍ കടുത്ത നീരസം പ്രകടമാക്കുന്ന വാക്കുകളാണ് അണ്ണാമലൈയുടേത്.കഴിഞ്ഞദിവസം ടിടിവി ദിനകരന്‍, ഒ പനീര്‍സെല്‍വം, കെ എ സെങ്കോട്ടയ്യന്‍ എന്നിവര്‍ നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും അണ്ണാമലൈ പ്രതികരിച്ചു. നീക്കത്തില്‍ സെങ്കോട്ടയ്യനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ നടപടിക്ക് പിന്നാലെയാണ് പ്രതികരണം. തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലേറണമെങ്കില്‍ പാര്‍ട്ടിയില്‍ ഐക്യം ഉയര്‍ന്നുവരണമെന്നും പുറത്താക്കപ്പെട്ട വേലുമണി, തങ്കമണി, സി വി ഷണ്‍മുഖം, അന്‍പഴകന്‍, വി കെ ശശികല, ടിടിവി ദിനകരന്‍, ഒ പനീര്‍ശെല്‍വം, എന്നിവരെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കണമെന്നും സെങ്കോട്ടയ്യന്‍ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തെ പാര്‍ട്ടി പദവികളില്‍നിന്നും നീക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button