Uncategorized

അഹമ്മദാബാദ് വിമാനപകടം, ഇന്ത്യ-പാക് സംഘർഷം; എയർ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; 10,000 കോടി രൂപ ധനസഹായം തേടിയതായി റിപ്പോർട്ട്

ഡൽഹി: അഹമ്മദാബാദ് വിമാനപകടം, ഇന്ത്യ-പാക് സംഘർഷം എന്നിവയ്ക്ക് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 10,000 കോടി രൂപ (ഏകദേശം 1.1 ബില്യൺ ഡോളർ) ധനസഹായം ആവശ്യപ്പെട്ട് എയർ ഇന്ത്യ. സിംഗപ്പൂർ എയർലൈൻസ്, ടാറ്റ സൺസ് എന്നിവരിൽ നിന്നും എയർ ഇന്ത്യ 10,000 കോടിയുടെ സാമ്പത്തിക സഹായം തേടിയെന്നാണ് റിപ്പോർട്ട്.

സുരക്ഷ, എഞ്ചിനീയറിങ്, ഇൻ-ഹൌസ് മെയിന്‍റന്‍സ് എന്നിവയ്ക്കും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി ഈ സാമ്പത്തിക പിന്തുണ എയര്‍ ഇന്ത്യക്ക് ഇപ്പോൾ അനിവാര്യമാണെന്ന് ബിസിനസ് മാഗസിനായ ബ്ലൂംബെർഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വിഷയത്തിൽ എയർ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജൂണിൽ 240 ലധികം യാത്രക്കാരുടെ മരണത്തിനിടയാക്കിയ വിമാനപകടം എയർലൈൻസിനെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു. പാകിസ്ഥാൻ വ്യോമപാതയിൽ നിയന്ത്രണമേർപ്പെടുത്തിയത് മൂലം 4000 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. ഇതിന് പിന്നാലെയാണ് കമ്പനി ധനസഹായം ആവശ്യപ്പെട്ടന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

നിലവിലെ ഉടമകളായ ടാറ്റ സണ്‍സിന് എയര്‍ ഇന്ത്യയില്‍ 74.9 ശതമാനം ഓഹരി വിഹിതമുണ്ട്. ബാക്കിയുള്ള ഓഹരികള്‍ സിങ്കപ്പൂര്‍ എയര്‍ലൈന്‍സിനാണ്. സാമ്പത്തിക സഹായം ഓഹരി പങ്കാളിത്തത്തിന് ആനുപാതികമായിരിക്കും. ധനസഹായം പലിശ രഹിത വായ്പയാണോ അതോ ഓഹരി വഴിയാണോ എന്ന് ഉടമകൾ തീരുമാനിക്കുമെന്നും ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം റിപ്പോർട്ടിൽ എയർ ഇന്ത്യയുടെ ഭാഗത്ത് നിന്നും സ്ഥിരീകരണമുണ്ടായിട്ടില്ല. അഭിപ്രായം നൽകാനുള്ള റോയിട്ടേഴ്‌സിന്റെ അഭ്യർഥനകളോട് എയർ ഇന്ത്യയും ടാറ്റ സൺസും പ്രതികരിച്ചില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button