14 വയസില്‍ താഴെയുളള കുട്ടികളെ കടകളില്‍ ജോലിക്ക് നിർത്തുന്നതിൽ വിലക്ക്; ഭേദഗതിയുമായി രാജസ്ഥാൻ സർക്കാർ

ജയ്പൂര്‍: 14 വയസില്‍ താഴെ പ്രായമുളള കുട്ടികളെ കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും ജോലിക്കെടുക്കുന്നത് നിരോധിച്ച് രാജസ്ഥാന്‍. രാജസ്ഥാന്‍ ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് അമെന്‍ഡ്‌മെന്റ് ഓര്‍ഡിനന്‍സ് 2025-ന് മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ അംഗീകാരം നല്‍കി. ഓര്‍ഡിനന്‍സ് പ്രകാരം 14 വയസുവരെയുളള കുട്ടികളെ വാണിജ്യസ്ഥാപനങ്ങളില്‍ ജോലിക്ക് നിര്‍ത്തുന്നത് കുറ്റകരമാണ്. 14 വയസുമുതല്‍ 18 വയസുവരെ പ്രായമുളള കുട്ടികളെ രാത്രി ജോലി ചെയ്യിക്കാനും അനുവാദമില്ല. നേരത്തെ ഈ പ്രായപരിധി 12 മുതല്‍ 15 വയസുവരെ എന്നായിരുന്നു.
കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടാനും അവര്‍ക്ക് മികച്ച ഭക്ഷണവും വിദ്യാഭ്യാസവും ഉള്‍പ്പെടെ ലഭിക്കാനും പുതിയ ഭേദഗതി സഹായിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഇതേ ഓര്‍ഡിനന്‍സില്‍ പരമാവധി ജോലിസമയം 9 മണിക്കൂറില്‍ നിന്ന് പത്ത് മണിക്കൂറായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഓവര്‍ടൈം പരിധി 144 മണിക്കൂറായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് കടകളിലെയും മറ്റ് വാണിജ്യസ്ഥാപനങ്ങളിലെയും പ്രവര്‍ത്തന കാര്യക്ഷമതയും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
രാജസ്ഥാന്‍ ഫാക്ടറി നിയമഭേദഗതിക്കും മുഖ്യമന്ത്രി അംഗീകാരം നല്‍കി. ഫാക്ടറികളില്‍ സ്ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കുന്നതിനൊപ്പം സുരക്ഷ, സ്വകാര്യത എന്നിവയ്ക്കുളള പ്രത്യേക വ്യവസ്ഥകളും ഏര്‍പ്പെടുത്തി. പുതിയ നിയമപ്രകാരം, തൊഴിലുടമകള്‍ റെസ്പിറേറ്ററി പ്രൊട്ടക്ഷന്‍, ഫേസ് ഷീല്‍ഡുകള്‍, മാസ്‌കുകള്‍, കയ്യുറകള്‍, ഹീറ്റ് ഷീല്‍ഡുകള്‍ തുടങ്ങിയവ തൊഴിലാളികള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത സുരക്ഷാപരിശീലനം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.




