ഇരിട്ടി: പഞ്ചായത്തിന്റെ അനാസ്ഥയിൽ സാമ്പത്തിക സഹായം ലഭിക്കാതെ മുഴക്കുന്നിലെ മത്സ്യകർഷകർ.പാലപ്പുഴയിലെ ബയോ ഫ്ലോക് കർഷകരായ രഞ്ജിത്തും ഭാര്യ രാജിയും ഉൾപ്പെടെയുള്ളവർക്കാണ് സബ്സിഡി ലഭിക്കാത്തത്.
ഇവരെ കൂടാതെ പഞ്ചായത്ത് അധികൃതരുടെ വാക്ക് വിശ്വസിച്ച് ലക്ഷങ്ങൾ ബാങ്ക് വായ്പയെടുത്ത് കൃഷി ചെയ്ത പതിനഞ്ചോളം കർഷകർ സബ്സിഡി ലഭിക്കാതെ കടക്കെണിയിലായി.
സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിലെ ജൈവ മത്സ്യകർഷക പദ്ധതി പ്രകാരമാണ് ഇവർ കൃഷി ആരംഭിച്ചത്. ഫിഷറീസിന്റെയും പഞ്ചായത്ത് അധികൃതരുടെയും വാഗ്ദാനങ്ങളിൽ വിശ്വസിച്ച് ഒന്നര ലക്ഷത്തിലേറെ രൂപ ബാങ്ക് വായ്പയെടുത്താണ് ഓരോ കർഷകനും കൃഷിയിറക്കിയത്. എന്നാൽ പദ്ധതിക്ക് പഞ്ചായത്ത് നീക്കിവച്ച എട്ടു ലക്ഷത്തോളം രൂപ അനാസ്ഥയെ തുടർന്ന് ചെലവഴിക്കാതെ പാഴാവുകയായിരുന്നു.
മാർച്ച് 31നു മുന്പ് വിതരണം ചെയ്യേണ്ടിയിരുന്ന ഫണ്ട് വിനിയോഗിക്കാൻ പഞ്ചായത്ത് ധനകാര്യ വകുപ്പിന് കത്ത് എഴുതിയത് അതിന് മൂന്ന് ദിവസം മുന്പ് മാത്രമാണെന്ന് കർഷകർ പറയുന്നു. തുക ഈ സാമ്പത്തിക വർഷം സ്പിൽ ഓവറായി അനുവദിക്കുമെന്ന് പഞ്ചായത്തധികൃതർ പറയുന്നുണ്ടെങ്കിലും ആറുമാസം കഴിഞ്ഞിട്ടും നടപ്പായിട്ടില്ല.
ജില്ലയിലെ ഇതര പഞ്ചായത്തുകളിൽ സബ്സിഡി കൃത്യസമയത്തു ലഭിച്ചപ്പോഴാണ് മുഴക്കുന്നിലെ കർഷകർക്ക് മാത്രം അധികൃതരുടെ അനാസ്ഥ വിനയായത്. വർധിച്ച ചെലവും വിളവ് കുറവും മികച്ച വിത്തിന്റെ അഭാവവും ജൈവ മത്സ്യത്തിന് ആവശ്യക്കാർ കുറയുന്നതും കർഷകരെ ദുരിതത്തിലാക്കുന്നു. ഇനിയും തുടർനടപടികൾ ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷസമരത്തിന് തയാറെടുക്കുകയാണ് പഞ്ചായത്തിലെ ജൈവ മത്സ്യകർഷകർ.