നെടുമ്പാശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണം ഉടൻ ആരംഭിക്കും; റെയിൽവേ മന്ത്രിയുടെ ഉറപ്പ്

കൊച്ചി: നെടുമ്പാശേരി എയർപോർട്ടിന് സമീപം റെയിൽവേ സ്റ്റേഷൻ നിർമാണം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കൊച്ചി എയർപോർട്ട് യാത്രികരുടെ വർഷങ്ങളായുള്ള സ്വപ്നവും കാത്തിരിപ്പുമാണ് നെടുമ്പാശേരി റെയിൽവേ സ്റ്റേഷനായുള്ളത്. ഇപ്പോഴിതാ നിർമാണം ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി, കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന് ഉറപ്പു നൽകിയിരിക്കുകയാണ്.കഴിഞ്ഞ കൊല്ലം വിൻഡോ – ട്രെയിലിങ് ഇൻസ്‌പെക്ഷൻ നടത്തിയപ്പോൾ റെയിൽവേ മന്ത്രി തന്നെയാണ് ഉദ്യോഗസ്ഥർക്ക് സ്റ്റേഷൻ്റെ സ്ഥാനവും മറ്റും കാണിച്ചുകൊടുത്തത്. അന്ന് ജോർജ് കുര്യൻ റെയിൽവേ മന്ത്രിക്ക് ഒപ്പം ഇൻസ്പെക്ഷനിൽ പങ്കെടുത്തിരുന്നു. റെയിൽവേ മന്ത്രിയുടെ ഇൻസ്‌പെക്ഷന് പിന്നാലെ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയാറാക്കാൻ നിർദേശം നൽകിയിരുന്നു.നെടുമ്പാശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ യാഥാർഥ്യമായാൽ ഇൻ്റർസിറ്റി ട്രെയിനുകൾക്കും വന്ദേ ഭാരതിനും ഉൾപ്പെടെ ഇവിടെ സ്റ്റോപ്പ് ഉണ്ടാകും. നിലവിൽ എയർപോർട്ടിലെത്താൻ ടാക്സിയും മറ്റും ആശ്രയിക്കേണ്ടിവരുന്ന യാത്രക്കാർക്കാണ് ഇതിൻ്റെ ഗുണം ലഭിക്കുക. നിലവിൽ ആലുവ റെയിൽവേ സ്റ്റേഷനാണ് നെടുമ്പാശേരി എയർപോർട്ടിന് അടുത്തുള്ളത്. ഇവിടെ നിന്ന് ടാക്സിയിലോ ബസിലോ ആണ് എയർപോർട്ട് യാത്രികർ വിമാനത്താവളത്തിലേക്ക് എത്തുന്നത്.




