എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിൽ പിറവിയെടുത്ത കണ്ണൂർ വിമാനത്താവളം നേട്ടത്തിന്റെ നെറുകയിൽ. കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് കണ്ണൂരിന്റെ സ്വപ്നപദ്ധതി മുന്നേറുകയാണ്. പ്രവർത്തനം തുടങ്ങി മൂന്നു വർഷത്തിനിടെ അന്താരാഷ്ട്ര വിമാനത്താവളത്തിനാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാണ് ലോക വ്യോമയാന ഭൂപടത്തിൽ കണ്ണൂർ ഇടംനേടുന്നത്. അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ കിയാലിന്റെയും സംസ്ഥാന സർക്കാരിന്റെയും വലിയ നേട്ടമാണിത്.
ആഭ്യന്തര ചരക്കുനീക്കം ആരംഭിച്ച് ഏഴു മാസത്തിനകം രാജ്യാന്തര ചരക്കുനീക്കവും തുടങ്ങാനായത് സമാനകളില്ലാത്ത നേട്ടമായി വിലയിരുത്തപ്പെടുന്നു. എയർപോർട്ട് അതോറിറ്റി കണക്കെടുപ്പിൽ കൂടുതൽപേർ വിദേശയാത്ര ചെയ്യുന്ന രാജ്യത്തെ ഒമ്പതാമത്തെ വിമാനത്താവളമായി കണ്ണൂർ മാറി.
വലുപ്പത്തിൽ കേരളത്തിലെ ഒന്നാമത്തേതും രാജ്യത്തെ അഞ്ചാമത്തേതും വിമാനത്താവളമായി കണ്ണൂരിനെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് നിർമാണം തുടങ്ങിയത്. 4000 മീറ്റർ റൺവേയുള്ള വിമാനത്താവളമാണ് ആസൂത്രണം ചെയ്‌തത്. നാലായിരത്തിൽനിന്ന് മൂവായിരത്തിലേക്ക് റൺവേ വെട്ടിച്ചുരുക്കാനുള്ള യുഡിഎഫ് സർക്കാർ തീരുമാനം വിമാനത്താവള പദ്ധതിയെ ഉലച്ചു. എന്നാൽ 4000 മീറ്റർ റൺവേ എന്ന ലക്ഷ്യത്തിനായി ഭൂമിയേറ്റെടുക്കൽ നടപടിയുമായി മുന്നോട്ടു പോകാൻ പിണറായി സർക്കാർ തീരുമാനിച്ചത് വികസനത്തിന് വേഗം കൂട്ടും.