മറ്റേതൊരു സംസ്ഥാനത്തെയും പിഎസ്‌സിക്ക് അവകാശപ്പെടാൻ കഴിയാത്ത നേട്ടമാണ് പൊതു റിക്രൂട്ട്മെന്റ് സ്ഥാപനമെന്ന നിലയിൽ കേരളത്തിലെ പിഎസ്‌സിക്ക് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിഎസ്‌സി എംപ്ലോയീസ് യൂണിയൻ 48–-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പ്രാപ്‌തരായവരെയും കാര്യക്ഷമതയുള്ളവരെയും റിക്രൂട്ട് ചെയ്തതിലൂടെ സിവിൽ സർവീസിന്റെ മേന്മ കൂട്ടുന്നതിൽ പിഎസ്‌സി വലിയ പങ്കാണ് വഹിക്കുന്നത്. കൂടുതൽ തസ്തികകളുടെ നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട് കൂടുതൽ ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിഎസ്‌സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ സെബാസ്റ്റ്യൻ അധ്യക്ഷനായി. കെ പ്രശാന്ത്കുമാർ രക്തസാക്ഷി പ്രമേയവും സി സി ഷെറീന അനുശോചന പ്രമേയവും അവതരിപ്പിച്ചു. എഫ്‌എസ്‌ഇടിഒ ജനറൽ സെക്രട്ടറി എം എ അജിത്കുമാർ, എൻ രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. ബി ജയകുമാർ സ്വാഗതവും സെക്രട്ടറി കെ വി സുനുകുമാർ നന്ദിയും പറഞ്ഞു.യാത്രയയപ്പുസമ്മേളനം ഐ ബി സതീഷ് എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. എം ഷാജഹാൻ, എം കെ അനിൽകുമാർ, വി മോഹനൻ, ആർ ഗീത, സി ഉണ്ണികുമാർ, ടി വി ദിലീപ്‌കുമാർ, പി പി സജീവൻ എന്നിവർക്കായിരുന്നു യാത്രയയപ്പ്. എച്ച് സബിത ജാസ്മിൻ അധ്യക്ഷയായി.
പൊതു ആസ്‌തികൾ വിറ്റഴിക്കുന്നത് പ്രതിരോധിക്കണം
തൊഴിൽ നിഷേധിക്കാനും തൊഴിൽ മേഖലയിലെ സാമൂഹ്യനീതി അട്ടിമറിക്കുന്നതിനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടത്തുന്ന പൊതു ആസ്‌തി വിറ്റഴിക്കലിനെതിരെ പ്രതിരോധം ഉയർത്തണമെന്ന് പിഎസ്‌സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്‌തു.
സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാരിന്റെ ജനപക്ഷ നിലപാടുകൾക്ക് പിന്തുണ നൽകുക, പിഎഫ്ആർഡിഎ നിയമം കേന്ദ്രം പിൻവലിക്കുക, ജില്ല, മേഖലാ ഓഫീസുകൾക്ക് കെട്ടിടം പണിയാനുള്ള നടപടി ത്വരിതപ്പെടുത്തുക, സ്ത്രീ സുരക്ഷാ നിയമങ്ങൾ കർക്കശമാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.