നൽകിവരുന്ന ധനസഹായം (എയ്ഡ്) പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചാൽ അവകാശലംഘനമെന്നു പറഞ്ഞ് ചോദ്യം ചെയ്യാൻ എയ്ഡഡ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എയ്ഡഡ് സ്ഥാപനങ്ങളുടെ കാര്യത്തിൽ ന്യൂനപക്ഷ, ന്യൂനപക്ഷ ഇതര വേർതിരിവില്ലെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് വിധിച്ചു.
യുപിയിൽ എയ്ഡഡ് സ്ഥാപനങ്ങളിൽ ക്ലാസ് ഫോർ ജീവനക്കാരുടെ സ്ഥിരനിയമനം നിർത്തലാക്കിയത് ഭരണഘടനാവിരുദ്ധമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജിയാണു പരിഗണിച്ചത്. ഹൈക്കോടതിവിധി സുപ്രീം കോടതി റദ്ദാക്കി.
ധനസഹായം ലഭിക്കുക മൗലികാവകാശമല്ല. അതിനാൽത്തന്നെ, അത്തരമൊരു നടപടി ചോദ്യം ചെയ്യുന്നതിനു പരിമിതിയുണ്ട്. ഒരേതരം സ്ഥാപനങ്ങൾ തമ്മിൽ സഹായത്തിന്റെ കാര്യത്തിൽ വിവേചനമുണ്ടായാൽ ചോദ്യം ചെയ്യാം. സഹായം നൽകുമ്പോൾ ഉപാധികളുണ്ടാകും. അവ അംഗീകരിക്കാൻ തയാറല്ലാത്ത സ്ഥാപനത്തിനു സഹായം വേണ്ടെന്നു വയ്ക്കാം. തങ്ങളുടെ വ്യവസ്ഥയനുസരിച്ചുവേണം സഹായം തരാനെന്നു പറയാൻ സ്ഥാപനത്തിന് അവകാശമില്ല.
വിദ്യാഭ്യാസ പ്രവർത്തനത്തിനു ന്യൂനപക്ഷങ്ങൾക്ക് അവകാശം നൽകുന്ന ഭരണഘടനാ വകുപ്പിന് (30) ന്യായമായ നിയന്ത്രണങ്ങൾ ബാധകമാണ്. ന്യൂനപക്ഷ ഇതര സ്ഥാപനത്തിന് ലഭിക്കുന്നതിനെക്കാൾ മെച്ചപ്പെട്ട അവകാശമെന്ന രീതിയിൽ അതു വിപുലീകരിക്കാനാവില്ല. സഹായം സ്വീകരിക്കുന്ന സ്ഥാപനം അതിനുള്ള വ്യവസ്ഥകളും പാലിക്കണം.– കോടതി പറഞ്ഞു.