Uncategorized

ചുമ മരുന്ന് കഴിച്ച് കുട്ടികളുടെ മരണം: മരുന്ന് നിര്‍മാണ പ്രക്രിയയില്‍ 350 പിഴവുകള്‍

ചെന്നൈ: കോള്‍ഡ്രിഫ് സിറപ്പ് കഴിച്ചതിനെ തുടര്‍ന്ന് രാജസ്ഥാനിലും മധ്യപ്രദേശിലും കുട്ടികള്‍ മരിച്ച സംഭവത്തിന് പിന്നാലെ ശ്രീസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സില്‍ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. ശ്രീസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സില്‍ മരുന്ന് നിര്‍മാണ പ്രക്രിയയില്‍ 350 പിഴവുകള്‍ ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. മലിനമായ പരിസരമാണെന്നും ഗുണനിലവാര പരിശോധനാ സംവിധാനം തന്നെ നിലനില്‍ക്കുന്നില്ലെന്നും കണ്ടെത്തല്‍. അതേസമയം കുട്ടികള്‍ക്കുള്ള കഫ് സിറപ്പുകള്‍ക്ക് കൂടുതല്‍ സംസ്ഥാനങ്ങള്‍ കൂടി വിലക്കേര്‍പ്പെടുത്തി.

കുട്ടികളുടെ മരണത്തിന് പിന്നാലെ കോള്‍ഡ്രിഫ് സിറപ്പ് നിര്‍മിച്ചിരുന്ന കാഞ്ചീപുരത്തെ ശ്രീസന്‍ ഫാര്‍മസ്യൂട്ടിക്കലില്‍ നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

രാജ്യം മുഴുവന്‍ വിതരണം ചെയ്തിരുന്ന മരുന്ന് നിര്‍മിച്ചിരുന്നത് ഒരു ചെറിയ മുറിയിലാണ്. അതും വൃത്തിഹീനമായ സാഹചര്യത്തില്‍. മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാനോ വെള്ളം ശുദ്ധീകരിക്കാനോ ഉള്ള സംവിധാനങ്ങളും മരുന്ന് നിര്‍മാണ യൂണിറ്റില്‍ ഇല്ലായിരുന്നു. വിദഗ്ധരുടെ മേല്‍നോട്ടത്തിലുമായിരുന്നില്ല മരുന്ന് നിര്‍മാണം. അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും കമ്പനി പാലിച്ചിരുന്നില്ല.

മരുന്ന് നിര്‍മാണശാലയില്‍ നടത്തിയ പരിശോധനയില്‍ വിഷമാലിന്യവും കണ്ടെത്തിയിരുന്നു. ഇന്‍വോയ്സുകള്‍ ഇല്ലാതെ വൃക്ക രോഗത്തിന് കാരണമാകുന്ന 50 കിലോഗ്രാം പ്രൊപിലീന്‍ ഗ്ലൈക്കോള്‍ ആണ് കമ്പനി വാങ്ങിയത്. പരിശോധനക്ക് ശേഷം കമ്പനി അടച്ചുപൂട്ടി സീല്‍ ചെയ്തു.

കുട്ടികളുടെ മരണത്തില്‍ ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനിലെ രണ്ട് ഉദ്യോഗസ്ഥരെ കൂടി മധ്യപ്രദേശ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. കുട്ടികള്‍ക്കുള്ള കഫ് സിറപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് കൂടുതല്‍ സംസ്ഥാനങ്ങള്‍.

രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമ, ജലദോഷം എന്നിവയ്ക്കുള്ള സിറപ്പുകള്‍ നിര്‍ദ്ദേശിക്കുകയോ നല്‍കുകയോ ചെയ്യരുതെന്ന് കര്‍ണാടക ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കോള്‍ഡ്രിഫ്, റെസ്പിഫ്രഷ്, റിലൈഫ് എന്നീ മരുന്നുകളുടെ വില്‍പ്പനക്കും ഉപയോഗത്തിനും ജാര്‍ഖണ്ഡ് സര്‍ക്കാരും അടിയന്തര നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ കുട്ടികളുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാത്പര്യഹര്‍ജിയും ഫയല്‍ ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button