മധ്യപ്രദേശിൽ കഫ് സിറപ്പ് കുടിച്ച ഒരു കുട്ടി കൂടി മരിച്ചു;റീലൈഫ്, റെസ്പിഫ്രഷ് എന്നീ കഫ് സിറപ്പുകൾക്കും നിരോധനം

ചിന്ദ്വാര: മധ്യപ്രദേശിൽ കോൾഡ്രിഫ് കഫ് സിറപ്പ് കുടിച്ച ഒരു കുട്ടി കൂടി മരിച്ചു. ഇതോടെ മരണം 15 ആയി. മധ്യപ്രദേശിൽ രണ്ട് കഫ് സിറപ്പുകൾ കൂടി നിരോധിച്ചു. റീലൈഫ്, റെസ്പിഫ്രഷ് എന്നീ കഫ് സിറപ്പുകളാണ് നിരോധിച്ചത്. രണ്ട് സിറപ്പുകളിലും ഉയർന്ന അളവിൽ ഡൈ എത്തിലീൻ, ഗ്ലൈക്കോൾ എന്നിവ കണ്ടെത്തിയതോടെയാണ് നിരോധനം. ഗുജറാത്തിലാണ് രണ്ട് കഫ് സിറപ്പുകളും നിർമ്മിക്കുന്നത്.
കഫ്‌സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ചതില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചു. കേസുകള്‍ സിബിഐക്ക് കൈമാറണം, എല്ലാ കഫ് സിറപ്പുകള്‍ക്കും നിര്‍ബന്ധിത നിലവാര പരിശോധന നടത്തണം, സംഭവത്തില്‍ വിദഗ്ധ അന്വേഷണം വേണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പൊതുതാല്‍പര്യ ഹര്‍ജി.
കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ മധ്യപ്രദേശിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഡോക്ടർ പ്രവീൺ സോണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഫ് സിറപ്പ് മെഡിക്കൽ പ്രിസ്‌ക്രിപ്ഷനിൽ എഴുതിയത് ഡോക്ടർ പ്രവീൺ സോണിയാണ്. മധ്യപ്രദേശിൽ മരിച്ച ഭൂരിഭാഗം കുട്ടികൾക്കും ഈ ഡോക്ടറാണ് കോൾഡ്രിഫ് കഫ് സിറപ്പ് നിർദേശിച്ചത്. കഫ് സിറപ്പ് ഉപയോഗിച്ചതിന് പിന്നാലെ കുട്ടികളുടെ വൃക്കയ്ക്കും തലച്ചോറിനും കേടുപാടുകൾ സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. മധ്യപ്രദേശിലും രാജസ്ഥാനിലുമായാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.




