കണ്ണൂര്‍: പ്ലസ് വണ്‍ ഏകജാലക പ്രവേശത്തിനായി ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍ ഫുള്‍ എ പ്ലസ് വാങ്ങിച്ചിട്ടും സീറ്റ് ലഭിക്കാതെ നിരവധി വിദ്യാര്‍ഥികള്‍. കണ്ണൂർ ജില്ലയിൽ അന്‍പത് ശതമാനം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ആദ്യ അലോട്ട്മെന്റില്‍ പ്രവേശനം ലഭിച്ചത്. എയ്ഡഡ് സ്കൂളിലെ മാനേജ്മെന്റ് ക്വാട്ടയും കമ്യൂണിറ്റി ക്വാട്ടയുമെല്ലാം ബാക്കിയുണ്ടെങ്കിലും പത്ത് ശതമാനത്തോളം പേര് പുറത്താകാനുള്ള സാധ്യതയും ഉണ്ട്. ഇവര്‍ ഓപ്പണ്‍ സ്കൂളില്‍ പ്രവേശനം നേടേണ്ടി വരും. ഫുള്‍ എപ്ലസ് ലഭിച്ച് സയന്‍സ് വിഷയം പഠിക്കാനായി നിശ്ചയിച്ചിരിക്കുന്ന വിദ്യാര്‍ഥികളില്‍ പലര്‍ക്കും കോമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളാണ് ലഭിച്ചത്. ഇത് വിദ്യാര്‍ഥികളെ നിരാശരാക്കുന്നു. പലര്‍ക്കും വീടിന്റെ അടുത്ത് നിന്നും മാറി ദൂരെയുള്ള സ്കൂൾ ലഭിച്ചതും രക്ഷിതാക്കളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
രണ്ടാംഘട്ട അലോട്ട്മെന്റില്‍ ഇഷ്ട സ്കൂളിലേക്ക് തങ്ങളുടെ കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കളും. ജില്ലയില്‍ 37,289 അപേക്ഷകരില്‍ 18,517 പേര്‍ക്കാണ് ആദ്യ അലോട്ട്മെന്റില്‍ സീറ്റുകള്‍ ലഭിച്ചത്. 25,501 മെറിറ്റ് സീറ്റുകളാണ്. 6,984 സീറ്റുകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഈ സീറ്റുകളില്‍ അലോട്ട്മെന്റ് നടത്തിയാലും നിരവധി വിദ്യാര്‍ഥികള്‍ വീണ്ടും പുറത്താണ്. പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന് പരിഹാരമായി 20 ശതമാനം സീറ്റ് വര്‍ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞെങ്കിലും ഇതുവരെ നടപടികളായിട്ടില്ല. സയൻസ്, കോമേഴ്സ് വിഷയങ്ങളാണ് ഭൂരിഭാഗം വിദ്യാർഥികളും തെരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ നല്ലരീതിയിൽ പഠിച്ച് വിജയിച്ച വിദ്യാർഥികൾ പലരും പുറത്താണ്.
അതേസമയം സ്കൂളുകളില്‍ സീറ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് വിദ്യാർഥികളടക്കം ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ സാന്പത്തിക പരിമിതികൾ ചൂണ്ടിക്കാട്ടി സർക്കാർ ആവശ്യം തള്ളുകയായിരുന്നു. സീറ്റുകള്‍ വര്‍ധിപ്പിച്ചാല്‍ അധ്യാപകരുടെ ജോലി ഇരട്ടിയാകാനുള്ള സാധ്യതയും ഉണ്ട്. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ 20 ശതമാനം സീറ്റ് വര്‍ധിപ്പിക്കുകയണ് സര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ ക്ലാസുകള്‍ ഓണ്‍ലൈനായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് അതിന്റെ പ്രയാസമനുഭവപ്പെട്ടില്ല. ക്ലാസുകള്‍ ഓഫ്ലൈനാകുമ്പോള് ഇത്രയും വിദ്യാര്‍ഥികളെ ഒരു ക്ലാസില്‍ ഇരുത്തി പഠനം ആരംഭിക്കുന്നത് പഠന നിലവാരത്തെയും ബാധിക്കും. അതിനാല്‍ കാലാകാലങ്ങളായി നടത്തുന്ന സീറ്റ് വര്‍ധനവിന് പകരം പുതിയ ബാച്ചുകള്‍ അനുവദിച്ച് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അവസരം നല്‍കണമെന്നാണ് സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെടുന്നത്.