കേളകം: മനുഷ്യ -വന്യമൃഗ സംഘർഷങ്ങൾ നിയന്ത്രിക്കാൻ പഞ്ചായത്തുകൾക്ക് അധികാരം നൽകണമെന്ന് സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് പ്രഫസറും ചരിത്രകാരിയുമായ ഡോ. ജെ.ദേവിക. മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനായുള്ള നയരൂപീകരണത്തിന് കാടതിർത്തി പഞ്ചായത്തുകളുടെ സംഘടിത ശ്രമങ്ങൾ അനിവാര്യമാണെന്നും അവർ പറഞ്ഞു. മനുഷ്യ-വന്യജീവി സംഘർഷങ്ങളിൽ കേരളത്തിൽ പഞ്ചായത്തീരാജ് എങ്ങനെ ഫലപ്രദമായി നടപ്പാക്കാമെന്ന സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് നടത്തുന്ന പഠനങ്ങളുടെ ഭാഗമായി കർഷകരും പഞ്ചായത്ത് ജനപ്രതിനിധികളുമായി സംവദിക്കാനെത്തിയതായിരുന്നു ഡോ. ജെ.ദേവിക.
ഫെയർ ട്രേഡ് അലയൻസ് കേരളയുടെയും കേളകം മീഡിയ സെന്ററിന്റേയും നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആൻറണി സെബാസ്റ്റ്യൻ, കേളകം പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ ടോമി പുളിക്കക്കണ്ടം, സജീവൻ പാലുമ്മി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മൈഥിലി രമണൻ, ഇന്ദിര ശ്രീധരൻ, ഫെയർ ട്രേഡ് അലയൻസ് കേരള സംസ്ഥാന ചെയർമാൻ തോമസ് കളപ്പുര, ചീഫ് പ്രമോട്ടർ ടോമി മാത്യു നടവയൽ, കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നരോത്ത്, മണത്തണ സെക്ഷൻ ഫോറസ്റ്റർ മഹേഷ്, കെ.എം. അബ്ദുൾ അസീസ്, ജോയി ജോസഫ്, എം.ജെ. റോബിൻ, അനീഷ് അഗസ്റ്റിൻ , സജീവ് നായർ, കർഷക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ചർച്ചയിൽ മുന്നോട്ടുവച്ച
നിർദേശങ്ങളിൽ ചിലത്:
* ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നാച്വർ (ഐയുസിഎൻ) കൺസർവേഷൻ സ്റ്റാറ്റസ് പ്രകാരം ഏറ്റവും കുറഞ്ഞ കൺസർവേഷൻ വിഭാഗത്തിൽപ്പെടുന്ന വന്യ മൃഗങ്ങളെ (ഉദാഹരണം: കാട്ടുപന്നി, കുരങ്ങ്) ഒരു വർഷത്തേക്ക് ക്ഷുദ്രജീവി ആയി പ്രഖ്യാപിക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോട് സംസ്ഥാന സർക്കാർ ആവശ്യപ്പെടുക. അങ്ങനെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കുന്നതു വരെ വന്യജീവി സംരക്ഷണ നിയമത്തിലെ 11 (1b) വകുപ്പുകൾ പ്രകാരം അവയെ ഉപാധിരഹിതമായി കൊല്ലാനുള്ള അനുവാദം കർഷകർക്ക് നൽകുക.
* വനത്തിന്റെ സംഭരണശേഷി നിർണയം അന്താരാഷ്ട്ര ഏജൻസികളെക്കൊണ്ട് നടത്തി പ്രസിദ്ധീകരിക്കുക. ഏതെങ്കിലും വന്യജീവി വർഗം പെറ്റുപെരുകുന്നുണ്ടോ എന്ന് സ്ഥിരമായി നിരീക്ഷിച്ച് അങ്ങനെ പെരുകുന്നവയുടെ എണ്ണം ശാസ്ത്രീയമായി ക്രമീകരിക്കുക.
*കേരളത്തിൽ അതിരൂക്ഷമായി തുടരുന്ന വന്യജീവിശല്യം നിയന്ത്രിക്കാൻ വനാതിർത്തിയിൽനിന്നും 500 മീറ്റർ ഉള്ളിലേക്ക് മനുഷ്യസംവേദന മേഖല (Hu man Sensitive Zone-HSZ) സ്ഥാപിക്കുകയും വന്യമൃഗങ്ങളെ ഈ അതിർത്തിയിൽ തടയുകയും ചെയ്യുക.
* വന്യജീവി ശല്യം നേരിടാൻ ആവശ്യമായ പുതിയ തോക്ക് ലൈസൻസുകൾ ഉടനടി അനുവദിക്കുകയും പുതുക്കാത്ത ലൈസൻസുകൾ പുതുക്കി നൽകുകയും വേണം. ഇപ്പോൾ പോലീസ് സ്റ്റേഷനുകളിൽ ഏല്പിച്ചിരിക്കുന്നു തോക്കുകൾ ഉടനടി മടക്കി നൽകണം.
* 2021 ജൂലൈ 23 നു കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ ഉപാധി രഹിതമായി വേട്ടയാടാനുള്ള അവകാശം ആറ് കർഷകർക്ക് ലഭിച്ചിട്ടുണ്ട്. ഈ അവകാശം കേരളത്തിലെ മുഴുവൻ കർഷകർക്കും നൽകുക.
*കാട്ടുപന്നി ശല്യം നേരിടാനായി പഞ്ചായത്തുകളുടെ സേവനം തേടുകയും പഞ്ചായത്തു പ്രസിഡന്റുമാരെ ഓണററി വൈൽഡ് ലൈഫ് വാർഡന്മാരായി നിയമിക്കുകയും ചെയ്യുക. തെലുങ്കാന അടക്കമുള്ള സംസ്ഥാനങ്ങൾ ഈ നിർദേശം നടപ്പാക്കി കഴിഞ്ഞു.
കേരളവും ഉടനടി നടപ്പാക്കുക. കാട്ടുപന്നിക്കൊപ്പം കുരങ്ങിനെ നേരിടുവാനുള്ള അധികാരവും ഇത്തരത്തിൽ പഞ്ചായത്തുകൾക്ക് നൽകുക.